കണ്ണില്ലാത്ത ക്രൂരത; ക്ലാസിൽ രണ്ടു മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസുകാരനെ രണ്ടു മണിക്കൂർ വെയിലത്ത് നിർത്തി

ബംഗളൂരു: ക്ലാസിലെത്താൻ രണ്ട് മിനുട്ട് വൈകിയ ഒന്നാം ക്ലാസുകാരനെ രണ്ട് മണിക്കൂർ പൊരിവെയിലത്ത് നിർത്തി സ്കൂൾ അധികൃതർ. യെലഹങ്ക അട്ടൂർ ലേഔട്ടിലെ ഒരു സ്വകാര്യ സ്കൂളിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. സംഭവം വിവാദമായതോടെ ബംഗളൂരു സിറ്റി പൊലീസ് സ്വമേധയാ ഇടപെട്ട് സ്കൂളിനെതിരെ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ പ്രിൻസിപ്പലിനെ ചോദ്യം ചെയ്യുന്ന വീഡിയോ ശനിയാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ പ്രചരിച്ചതോടെയാണ് വിഷയം പൊതുജനശ്രദ്ധയിൽ വന്നത്. കുട്ടിയുടെ അവസ്ഥ കണ്ട് രക്ഷിതാക്കൾ സ്കൂൾ അധികൃതരോട് വിശദീകരണം തേടിയെങ്കിലും നിരുത്തരവാദപരമായിരുന്നു മറുപടി. അധ്യാപകരും സ്കൂളിലെ ജീവനക്കാരും തങ്ങളോട് മോശമായാണ് പ്രതികരിച്ചതെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. 2015-ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സ്കൂൾ അധികൃതർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരയായ കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോകളോ വിവരങ്ങളോ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് ചൈൽഡ് ലൈനിലോ പൊലീസിലോ ആണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button