യുദ്ധഭീതി ഒഴിയാതെ പശ്ചിമേഷ്യ; അമേരിക്കന്‍ വിമാനവാഹിനി കപ്പൽ ജോര്‍ജ് ബുഷ് ഇറാനിലേക്ക്
വാഷിങ്ടണ്‍: അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ ജോര്‍ജ് ബുഷ് ഗള്‍ഫിലേക്ക്. വിര്‍ജീനിയയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഉടന്‍ ഇറാനിയന്‍ തീരത്ത് നങ്കൂരമിടുമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, യുഎസ് പറഞ്ഞയച്ച അബ്രഹാം ലിങ്കണ്, ജെറാള്‍ഡ് ആര് ഫോര്‍ഡ് വിമാനവാഹിനി കപ്പലുകള്‍ക്ക് നേരെ ഇറാന്‍സേന ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് യുഎസ് നീക്കം. നേരത്തെ, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാനിലേക്ക് യുഎസ് അയച്ച ജെറാള്‍ഡ് ആര് ഫോര്‍ഡ് കപ്പലിനെതിരെ വ്യാപകമായ ആക്രമണം ഇറാന് അഴിച്ചുവിട്ടിരുന്നു. ആക്രമണത്തില്‍ കപ്പലിന്റെ വിവിധ ഭാഗങ്ങളില്‍ കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന് ഏറ്റെടുത്തതോടെയാണ് മറ്റൊരു പ്രധാനപ്പെട്ട വിമാനവാഹിനിയായ ജോര്‍ജ് ബുഷ് കപ്പല്‍ ഇറാനിലേക്ക് തിരിച്ചിരിക്കുന്നതെന്ന വിവരം അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനായുള്ള ഏത് നീക്കങ്ങളും കനത്ത രക്തച്ചൊരിച്ചിലില്‍ മാത്രമേ അവസാനിക്കുകയുള്ളൂവെന്ന് ഇറാന് നേതൃത്വം മുന്നറിയിപ്പ് നല്കി. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം നാല് ആഴ്ച പിന്നിട്ടപ്പോഴേക്ക് ഇറാനില്‍ മാത്രമായി രണ്ടായിരത്തോളം പേരുടെ ജീവനെടുത്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിദ്യാർഥികളും അധ്യാപകരുമടക്കം 250-ഓളം പേരും കൊല്ലപ്പെട്ടവരില്‍ പെടും. യുദ്ധം അവസാനിപ്പിക്കുന്നതിനായി മൂന്ന് നിബന്ധനകള്‍ ഇറാന് നേരത്തെ മുന്നോട്ടുവെച്ചിരുന്നെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് അമേരിക്ക ആക്രമണം തുടരുകയായിരുന്നു. ഇറാന്റെ പ്രധാന ഊര്‍ജ കേന്ദ്രമായ ഖാര്‍ഗ് ദ്വീപിനെതിരെ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പിന്നാലെ മേഖല അതിരൂക്ഷമായ സംഘര്‍ഷാവസ്ഥയിലേക്ക് വീഴുകയും ചെയ്തു. അതേസമയം, മേഖലയിലേക്ക് 10,000 സൈനികരെ കൂടി അധികമായി വിന്യസിക്കാനും ഇറാനില്‍ കരയാക്രമണം നടത്താനും യുഎസ് തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ട്രംപിന് മേഖലയില്‍ കൂടുതല്‍ സൈനിക ഇടപെടലുകള്‍ക്ക് അവസരമൊരുക്കാനാണ് വന്‍തോതില്‍ സൈനിക വിന്യാസത്തിനൊരുങ്ങുന്നതെന്ന് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.





