ദക്ഷിണ കൊറിയയിൽ കാർ നിർമാണശാലയിൽ തീപിടിത്തം: പത്ത് മരണം
സിയോൾ: ദക്ഷിണ കൊറിയയിലെ ഡെജിയോണിൽ കാർ നിർമ്മാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ പത്തുപേർ മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കാണാതായ നാലുപേർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.മരിച്ചവരിൽ ഒരാളുടെ മൃതദേഹം രണ്ടാം നിലയിലും ബാക്കിയുള്ളവരുടേത് മൂന്നാം നിലയിൽ നിന്നുമാണ് കണ്ടെത്തിയത്. അപകടത്തിൽ 59 പേർക്ക് പരിക്കേറ്റു. ഇതിൽ 25 പേരുടെ നില അതീവ ഗുരുതരമാണ്. അപകടസമയത്ത് ഏകദേശം 170 തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കെട്ടിടം തകർന്നു വീഴാൻ സാധ്യതയുള്ളതിനാലും ഉള്ളിൽ സൂക്ഷിച്ചിരുന്ന 200 കിലോ സോഡിയം പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാലും അഗ്നിശമന സേനാംഗങ്ങൾക്ക് ഉള്ളിൽ പ്രവേശിക്കാന്‍ തടസം നേരിട്ടു. അപകടകാരണം വ്യക്തമല്ല. അതേ സമയം രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ പ്രസിഡന്റ് ലീ ജെ മ്യുങ് നിർദേശം നൽകി.





