കള്ളന് പിറകെ ഓടുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണു; ജിആർപി കോൺസ്റ്റബിളിന് രണ്ട് കാലുകളും നഷ്ടപ്പെട്ടു

ഗോണ്ട: തീവണ്ടിയിൽ നിന്നും യാത്രക്കാരന്‍റെ പണം മോഷ്ടിച്ച കള്ളനെ പിന്നാലെ ഓടുന്നതിനിടെ ജിആർപി കോൺസ്റ്റബിളിന് ഗുരുതര പരിക്ക്.29കാരനായ ആകാശ് സിങ്ങിന്‍റെ രണ്ട് കാലുകളും നഷ്ടപ്പെട്ടു. പ്ലാറ്റ്‌ഫോമിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ജിആർപി ഉദ്യോഗസ്ഥന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം. സുനിൽ കുമാര്‍(35) എന്ന മോഷ്ടാവിനെ പിന്തുടരുന്നതിനിടെ കാൽ വഴുതി തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീഴുകയായിരുന്നു.രണ്ട് കാലുകളും അറ്റുപോയെങ്കിലും പ്രതിയെ പിടികൂടി. സംഭവത്തിനുശേഷം നിലവിളി കേട്ട് പൊതുജനങ്ങളും പൊലീസും മറ്റ് ജിആർപി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.ആകാശിനെ മൗ ജില്ലയിൽ നിന്നുള്ള ഗോണ്ട മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി, പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലഖ്‌നൗ ട്രോമ സെന്‍ററിലേക്ക് മാറ്റി. ആകാശിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.സംഭവദിവസം ഗോണ്ട റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ രണ്ട് യുവാക്കൾ തമ്മിൽ കയ്യാങ്കളിയുണ്ടായി.സുനിൽ കുമാർ എന്ന യുവാവ് മറ്റൊരാളുടെ പോക്കറ്റിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെ തുടർന്നാണ് തർക്കം ഉണ്ടായത്. വഴക്ക് ശ്രദ്ധയിൽ പെട്ട് ആകാശ് ഇതിൽ ഇടപെട്ടു. രണ്ട് യുവാക്കളെയും ജിആർപി സ്റ്റേഷന് പുറത്തേക്ക് കൊണ്ടുപോയി കാര്യങ്ങൾ തിരക്കി. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം, കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ട ഒരു യുവാവിനെ അദ്ദേഹം വിട്ടയച്ചു. എന്നാൽ പണം മോഷ്ടിച്ചു എന്ന് ആരോപിക്കപ്പെട്ട സുനിൽ കുമാറിനെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചു.ഈ സമയത്താണ് ലഖ്‌നൗവിലേക്ക് പോകുന്ന ദിബ്രുഗഡ്-ചണ്ഡീഗഡ് എക്സ്പ്രസ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തിയ സമയം. ഈ തക്കം നോക്കി പ്രതിയായ സുനിൽ കുമാർ കോൺസ്റ്റബിൾ ആകാശിന്‍റെ പിടിയിൽ നിന്നും പെട്ടെന്ന് കൈവിടുവിച്ച് ഓടി.നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇത് തടയാനായി ആകാശ് ഉടൻ തന്നെ സുനിലിന് പിന്നാലെ ഓടി. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആകാശിന്‍റെ കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീഴുകയുമായിരുന്നു.അപകടത്തിൽ ആകാശിന്റെ രണ്ട് കാലുകളും അറ്റുപോയി. ഒരു കാൽ പൂർണമായും വേർപെട്ടു, മറ്റേ കാൽ ചർമത്തിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.ജിആർപി സ്റ്റേഷനിൽ നിന്നും വെറും 50 മീറ്റർ അകലെയാണ് ഈ അപകടം നടന്നത്. ബഹളം കേട്ട് സ്റ്റേഷനിലെ സഹപ്രവർത്തകരും യാത്രക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി.ഉടൻ തന്നെ ട്രെയിൻ നിർത്തുകയും പ്ലാറ്റ്‌ഫോമിനിടയിൽ കുടുങ്ങിയ ആകാശിനെ പുറത്തെടുക്കുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സുനിൽ കുമാറിനെ പോലീസ് പിടികൂടി പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിട്ടു. പിടിവലിക്കിടയിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. സുനിൽ നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.ആകാശിന്റെ കാലുകൾ വീണ്ടും വെച്ചുപിടിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഗോണ്ട മെഡിക്കൽ കോളജിലെ ഡോ. അതുൽ മിശ്രയുടെ അഭിപ്രായത്തിൽ, കാലുകൾക്ക് ഗുരുതരമായ പരിക്കേറ്റതിനാലും ചില ഭാഗങ്ങൾ നഷ്ടപ്പെട്ടതിനാലും ശസ്ത്രക്രിയയിലൂടെ അവ പൂർവസ്ഥിതിയിലാക്കാൻ കഴിയില്ല.ഭാവിയിൽ അദ്ദേഹത്തിന് കൃത്രിമക്കാൽ ഘടിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ജിആർപി ഇൻ-ചാർജ് ദിനേഷ് കുമാർ പാണ്ഡെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button