ഉള്ളി വിപണിയിൽ വൻ വിലയിടിവ്; രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധിയിൽ
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അയൽരാജ്യമായ ബംഗ്ലാദേശിന്റെ സംരക്ഷണവാദ നടപടികളും കാരണം ഇന്ത്യൻ ഉള്ളി കയറ്റുമതി സ്തംഭിക്കുന്നു. പ്രധാന വിദേശ വിപണികൾ അടഞ്ഞതോടെ മഹാരാഷ്ട്രയിലെ മൊത്തക്കച്ചവട വിപണികളിൽ ഉള്ളി വില കുത്തനെ ഇടിഞ്ഞു. നിലവിലെ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെടണമെന്നും കർഷകർക്ക് കൈത്താങ്ങാകണമെന്നുമാണ് കർഷക സംഘടനകളുടെ ആവശ്യം.
മഹാരാഷ്ട്രയിലെ വിപണികളിൽ ഉള്ളി വില ക്വിന്റലിന് 300 മുതൽ 800 രൂപ വരെയായി താഴ്ന്നിരിക്കുകയാണ്. എന്നാൽ ഒരു ക്വിന്റൽ ഉള്ളി ഉല്പാദിപ്പിക്കാൻ ശരാശരി 1,800 രൂപ ചെലവ് വരുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. വിളവെടുപ്പ് കൂലിയും ഗതാഗതച്ചെലവും പോലും തിരിച്ചുപിടിക്കാൻ കഴിയാത്ത അവസ്ഥയിലായതോടെ പലയിടങ്ങളിലും കർഷകർ ഉള്ളി റോഡരികിൽ ഉപേക്ഷിക്കുന്ന ദാരുണമായ കാഴ്ചയാണുള്ളത്.
മഹാരാഷ്ട്ര സംസ്ഥാന ഉള്ളി കർഷക സംഘടനയുടെ പ്രസിഡന്റ് ഭാരത് ഡിഗൊളെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അയച്ച കത്തിൽ, കേന്ദ്ര സർക്കാരിന്റെ മാർക്കറ്റ് ഇന്റർവെൻഷൻ സ്കീം (MIS) ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.





