അമേരിക്കക്ക് വന്‍ തിരിച്ചടി; യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐആര്‍ജിസി

തെഹ്റാൻ: ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് വന്‍ തിരിച്ചടി. യുഎസ് വിമാന വാഹിനി കപ്പലിലെ തീപിടിത്തത്തിന് പിന്നാലെ യുഎസ് വിമാനവും തകര്‍ന്നുവീണു. ആര്‍ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് ഇറാഖിന്റെ ചില ഭാഗങ്ങളിലേക്ക് തകര്‍ന്നുവീണത്. ഇര്‍ബിലിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയെന്നോണം ഇറാനിലെ ആറായിരം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടു. വിമാനം തകര്‍ന്നുവീണതിന് പിന്നില്‍ ആക്രമണമല്ല കാരണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പൈലറ്റുമാരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണ്. അതേസമയം, അമേരിക്കന്‍ വിമാനം വെടിവെച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു. ചെറുത്തുനില്‍പ്പ് സംഘത്തിന്റെ വ്യോമ പ്രതിരോധം യുഎസ് വിമാനം തകര്‍ത്ത് വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ കൊലപ്പെടുത്തിയതായി ഐആര്‍ജിസി പ്രതികരിച്ചു.ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലിലെ ഗലീലിയില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ പാരാമെഡിക്കല്‍ വിഭാഗം സ്ഥിരീകരിച്ചു. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേസമയം, ഇറാഖിലെ കുര്‍ദിസ്ഥാനില്‍ ഇറാന്‍ സഖ്യ ആക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടതായി ഫ്രഞ്ച് പ്രസിഡന്റ് സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റ് വ്യക്തമാക്കി. ഇറാന്‍-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി സ്ഥിരീകരിക്കുന്ന ഫ്രഞ്ച് സൈനികരുടെ മരണമാണിത്. നേരത്തെ, ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞടുക്കപ്പെട്ട മുജ്തബ ഖാംനഈ പദവി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യസന്ദേശത്തില്‍, ഇറാന്റെ രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് പറഞ്ഞിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുമെന്നും മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും പൂട്ടണമെന്നും അയല്‍രാജ്യങ്ങളുമായി സൗഹൃദം തുടരുമ്പോഴും യുഎസ് താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ മുജ്തബ ഖാംനഈ വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് ഇന്നലെ മുതല്‍ രേഖപ്പെടുത്തപ്പെട്ടത്. യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന്റെ 13ാം ദിവസത്തിലാണ് പരമോന്നത നേതാവിന്റെ പ്രസ്താവന. ഫെബ്രുവരി 28ന് യുഎസ് ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മകന്‍ മുജ്തബയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്. ആക്രമണത്തില്‍ മുജ്തബക്ക് പരിക്കേറ്റതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button