ചൂണ്ടുവിരലിൽ മുറിവ്; വോട്ട് ചെയ്യാൻ പറ്റില്ലെന്ന് ഉദ്യോഗസ്ഥർ, അഞ്ച് മണിക്കൂർ കാത്ത് നിന്ന് വോട്ട് രേഖപ്പെടുത്തി അക്ഷയ
തൃശൂർ: വോട്ട് ചെയ്താൽ മഷി പുരട്ടേണ്ട ഇടതുകയ്യിലെ ചൂണ്ടുവിരലിൽ മുറിവ് പറ്റി ബാൻഡേജ് ഇട്ടതിനാൽ വോട്ട് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് അഞ്ച് മണിക്കൂർ കാത്ത് നിർത്തിച്ചതായി പരാതി. തൃശൂർ കൂർക്കഞ്ചേരി ബോധാനന്ദ സ്‌കൂളിലാണ് സംഭവം കൈ വിരലിൽ 15 സ്റ്റിച്ചുമായി വന്ന അക്ഷയയെയാണ് അഞ്ച് മണിക്കൂർ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമ്മതിക്കാഞ്ഞത്. വോട്ടിങ് സമയം പൂർത്തിയാവാൻ മിനുട്ടുകൾ ബാക്കി നിൽക്കെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ പ്രതിഷേവുമായി വന്നതോടെയാണ് വോട്ട് ചെയ്യാൻ അനുവാദം നൽകിയത്. മിക്‌സിയിൽ വിരൽ കുടുങ്ങിയാണ് അക്ഷയയുടെ വിരലിന് പരിക്ക് പറ്റിയത്. കുട്ടിയും അമ്മയുമായി ഒരു മണിയോടെ വോട്ട് ചെയ്യാൻ എത്തിയതാണ് അക്ഷയ. എന്നാൽ, കൈവിരലിൽ ബാൻഡേജ് കണ്ടതോടെ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ വിസമ്മതിക്കുകയായിരുന്നു. മെഡിക്കൽ രേഖകൾ കാണിച്ച് കൊടുത്തിട്ടും ഉദ്യോഗസ്ഥർക്ക് വിശ്വാസമായില്ല. ഇതിനെ തുടർന്നാണ് അഞ്ച് മണിക്കൂർ കാത്ത് നിന്നത്. ഒടുവിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ എത്തി പ്രതിഷേധിച്ചതോടെയാണ് വോട്ട് ചെയ്യാൻ സമ്മതിച്ചത്. അക്ഷയ വോട്ട് ചെയ്യുന്നത് പോളിങ് ബൂത്തിന് പുറത്ത് നിന്ന് ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ പൊലീസ് പിടിച്ച് തള്ളിയതും തകർക്കത്തിനും ഉന്തും തള്ളിനും കാരണമായി. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കണമെന്ന് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ ആവശ്യപ്പെട്ടു.





