ജീവന് പോലും ഭീഷണിയാകുന്ന പ്രശ്നം’; വന്ദേഭാരതില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കടുത്ത അലര്‍ജിയുണ്ടായെന്ന് യുവതി,റെയില്‍വെയുടെ മറുപടി ഇങ്ങനെ…

റാഞ്ചി: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗുരുതരമായ അലർജിയുണ്ടാകുകയും ചികിത്സ തേടുകയും ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തല്‍.തന്‍റെ രണ്ട് വയസുള്ള മകനും ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറിളക്കവും ബാധിച്ചതായും യുവതി പറയുന്നു. സോഷ്യല്‍ മീഡിയയായ എക്സിലായിരുന്നു യുവതി ഡോക്ടറുടെ കുറിപ്പടി സഹിതം പോസ്റ്റ് ചെയ്തത്.മാർച്ച് 27-ന് വാരണാസി മുതൽ ദിയോഗർ വരെ സർവീസ് നടത്തിയ ട്രെയിൻ നമ്പർ 22500-ലെ കോച്ച് E1-ൽ യാത്ര ചെയ്യവേയാണ് സംഭവം. ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാണെന്നും സ്റ്റാഫിന്റെ പ്രതികരണം അസഹിഷ്ണുതയുള്ളതാണെന്നും അയുഷി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. “വന്ദേ ഭാരത് എക്സ്പ്രസിൽ ഏറ്റവും മോശമായ ഭക്ഷണമാണ് നൽകിയത്. പരാതി പറഞ്ഞപ്പോള്‍ ജീവനക്കാര്‍ മോശമായി പ്രതികരിച്ചു. ഉടനടി ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നില്ലെങ്കില്‍ ഇത് ജീവന് ഭീഷണിയാക്കാമായിരുന്നു. അടിയന്തരമായി അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ട്രെയിനിൽ നൽകിയ വെള്ളത്തിന്റെ രുചി വ്യത്യസ്തമായിരുന്നതായും അവർ ചൂണ്ടിക്കാട്ടി.അയുഷിയുടെ പോസ്റ്റിന് മറുപടിയായി ഇന്ത്യൻ റെയിൽവേ ക്യാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പ്രതികരിച്ചു. “27.03.2026 ന് ട്രെയിൻ നമ്പർ 22500 BSB-DGHR വന്ദേ ഭാരത് എക്സ്പ്രസ് (കോച്ച് E1) ലെ ഉച്ചഭക്ഷണം പരിശോധിച്ച് തൃപ്തികരമാണെന്ന് കണ്ടെത്തി. ആ ദിവസം ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം അല്ലെങ്കിൽ സുരക്ഷ സംബന്ധിച്ച് മറ്റ് പരാതികളൊന്നും ലഭിച്ചില്ലെന്നും ഐആർസിടിസി പറയുന്നു.എന്നാല്‍ വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിലെ ഭക്ഷണ സേവനങ്ങളുടെ ഗുണനിലവാരവും യാത്രക്കാരുടെ പരാതികളും സംബന്ധിച്ച ചർച്ചകൾ ഈ സംഭവത്തോടെ വീണ്ടും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്.നേരത്തെയും ഭക്ഷണത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button