തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി
തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി പൊലീസില്‍ പരാതി നല്കി.
കഴിഞ്ഞ നവംബര്‍ മാസത്തിലാണ് മോഷണം പോയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതി പേരൂര്‍ക്കട പൊലീസിന് കൈമാറുകയായിരുന്നു. വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടതായി പരാതിയില്‍ വ്യക്തമാക്കുന്നു. രണ്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.
പൊലീസിന്റെയും മറ്റും നിരന്തര നിരീക്ഷണമുള്ള അതീവ സുരക്ഷാ മേഖലയായ കൊട്ടാരത്തിനകത്തെ അലമാരയില്‍ അതീവ സുരക്ഷിതമായാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയും ശാസ്ത്രീയ തെളിവുശേഖരണവും നടത്തി.





