മുസ്‌ലിം യുവാവിന് ട്രെയിനിൽ ക്രൂരമർദനം; സംഭവം മൻമദ്-കാക്കിനട-ഷിർദി എക്‌സ്പ്രസിൽ

മുംബൈ: മഹാരാഷ്ട്രയിലേക്കുള്ള മൻമദ്-കാക്കിനട-ഷിർദി എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ മുസ്‌ലിം യുവാവിനെ ക്രൂരമായി മർദിച്ച് ഇരുപതംഗ സംഘം. ഹാഫിസ് മുഹമ്മദ് ഇംറാൻ എന്ന വ്യക്തിക്കാണ് മർദനമേറ്റത്. ഹൈദരാബാദിലെ ഹഫീസ്‌പേട്ട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. കോച്ചിനുള്ളിൽ ചില യാത്രക്കാർ തമ്മിൽ തർക്കം നടക്കുന്നതിനിടെ എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കാൻ അടുത്തേക്ക് ചെന്നപ്പോൾ സാഹചര്യം പെട്ടെന്ന് വഷളാകുകയായിരുന്നുവെന്ന് ഇംറാൻ പറഞ്ഞു.തന്നെ ബലമായി മാറ്റിനിർത്തി മർദിച്ചതായി ഇംറാൻ പൊലീസിനോട് പറഞ്ഞു. താടിയും തൊപ്പിയുമുള്ളതുകൊണ്ടാണ് തന്നെ ആക്രമിച്ചതെന്നും ഇരുപതോളം പേർ ചേർന്നാണ് മർദിച്ചതെന്നും ഇംറാൻ പറഞ്ഞു. തടയാൻ ശ്രമിച്ച സുഹൃത്തിനെയും ഇവർ തള്ളുകയും മർദിക്കുകയും ചെയ്തു. അക്രമികളെ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നും അവരെ കണ്ടെത്താൻ പോലീസിനെ സഹായിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ മൊഴിയെടുത്താൽ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.അക്രമികൾക്കെതിരെ കർശന നടപടി വേണമെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) ആവശ്യപ്പെട്ടു. ട്രെയിൻ പോലുള്ള ഒരു പൊതുസ്ഥലത്ത് ഇത്തരം സംഭവം നടന്നത് ആശങ്കാജനകമാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button