പാലക്കാട്ട് തണ്ണിമത്തനടിയില്‍ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച് കൊണ്ടുവന്ന സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
പാലക്കാട്: ദേശീയപാതയിൽ സ്ഫോടക വസ്തുശേഖരം പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി ദുരൈരാജിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് തണ്ണിമത്തനിടയിൽ ഒളിപ്പിച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ലോറി പിടികൂടിയത്. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാർ ഡ്രൈവറാണ് അറസ്റ്റിലായത്. തമിഴ്നാട് ധർമ്മപുരിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. വാഹന പരിശോധനക്കിടെ സംശയം തോന്നിയതിന് പിന്നാലെയാണ് പിക്കപ്പ് വാന്‍ വിശദമായി പരിശോധിച്ചത്. 100-ലധികം പെട്ടികളിലായി 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. വാഹനമോടിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ സെന്തിൽ കുമാർ റിമാൻഡിലാണ്. അതിനിടെ, മലപ്പുറം ചെമ്മാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ ലോറി ഉടമ കസ്റ്റഡിയിൽ. സേലത്ത് നിന്നാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചത്. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരെ പ്രതികളാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.





