ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; തൂത്തുക്കുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
ചെന്നൈ: തൂത്തുക്കുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.ഈ മാസം 11-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാമനാഥപുരം സായൽകുടി സ്വദേശിയായ ധർമ്മ മുനീശ്വരൻ എന്ന ‘മാവീരൻ’ ആണ് അറസ്റ്റിലായത്. ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണ്. 2022-ൽ സമാനമായ രീതിയിൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, 2025 ഡിസംബറിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി ഇയാൾ പുറത്തിറങ്ങുകയായിരുന്നു.മാർച്ച് 10-ന് വൈകുന്നേരം വിറക് ശേഖരിക്കാൻ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കുറ്റവാളിയെ കണ്ടെത്താൻ 10 പ്രത്യേക സംഘങ്ങളാണ് തമിഴ്‌നാട് പോലീസ് രൂപീകരിച്ചത്. ശാസ്ത്രീയ തെളിവുകളുടെയും നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.





