പാക്കിസ്താൻ -അഫ്ഗാൻ സംഘർഷം; അഫ്ഗാനിൽ മരണം 300 കവിഞ്ഞു
ഇസ്‍ലാമാബാദ്: പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള സംഘർഷം തുടരുന്നു. 300ലേറെ താലിബാൻ സൈനികരെ വധിച്ചതായും സൈനിക ദൗത്യം തുടരുകയാണെന്നും പാക് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. 450ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഓപറേഷൻ ഗസബ് ലിൽ ഹഖ് എന്ന് പേരിട്ട ദൗത്യത്തിൽ 89 സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായും 18 പേരെ പിടികൂടിയതായും 135 ടാങ്കുകളും കവചിത വാഹനങ്ങളും തകർത്തതായും പാകിസ്താൻ അവകാശപ്പെടുന്നു. തങ്ങളുടെ തിരിച്ചടിയിൽ 60ഓളം പേർ പാകിസ്താനിൽ കൊല്ലപ്പെട്ടതായാണ് താലിബാൻ സർക്കാർ വക്താവ് പറയുന്നത്. വെള്ളിയാഴ്ച പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ സേന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തുറന്ന യുദ്ധത്തിന് സമാനമായ രീതിയിൽ ഏറ്റുമുട്ടിയത്. അതിർത്തിയിൽ ആഴ്ചകളായി നിലനിന്ന സംഘർഷാവസ്ഥയാണ് തുറന്ന ഏറ്റുമുട്ടലിലേക്ക് വികസിച്ചത്. വെള്ളിയാഴ്ചയെ അപേക്ഷിച്ച് സംഘർഷത്തിന്റെ വ്യാപ്തി കുറഞ്ഞിട്ടുണ്ട്. ചൈന, തുർക്കിയ, സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ മധ്യസ്ഥ ശ്രമം നടത്തുന്നുണ്ട്.





