മുംബൈ വിമാനത്താവളത്തിൽ വിമാനച്ചിറകുകൾ കൂട്ടിയിടിച്ചു
മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങൾ കൂട്ടിയിടിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. വിമാനങ്ങളിലെ യാത്രക്കാർ സുരക്ഷിതരാണ്. എയർ ഇന്ത്യയുടെ മുംബൈ- കോയമ്പത്തൂർ, ഇൻഡിഗോയുടെ ഹൈദരാബാദ്- മുംബൈ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. സംഭവ സമയത്ത് രണ്ട് വിമാനങ്ങളും യാത്രക്കാരെ വഹിച്ചിരുന്നു. കോയമ്പത്തൂരിലേക്ക് പുറപ്പെടാൻ പിന്നോട്ട് നീങ്ങുകയായിരുന്നു എയർ ഇന്ത്യ വിമാനം. ടേക്ക് ഓഫിന് മുമ്പ് ടാക്സിവേയിൽ കാത്തിരിക്കുമ്പോൾ തങ്ങളുടെ വിമാനം മറ്റൊരു എയർലൈനിന്റെ വിമാനവുമായി കൂട്ടിമുട്ടിയതായി എയർ ഇന്ത്യയുടെ പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിന്റെ ചിറകിന്റെ അറ്റത്തിന് കേടുപാടുകൾ സംഭവിച്ചു. കൂടുതൽ സാങ്കേതിക പരിശോധനകൾക്കായി എയർ ഇന്ത്യ വിമാനം നിലത്തിറക്കിയിരിക്കുന്നു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി. എത്രയും വേഗം അവരെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് എയർലൈനിന്റെ ഗ്രൗണ്ട് ടീമുകൾ ബദൽ ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു.





