പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിൽ വീണാ ജോർജിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: വീണ് പരിക്കേറ്റ ഒൻപതുവയസ്സുകാരിക്ക് പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിനെത്തുടർന്ന് കൈ നഷ്ടമായ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. അൽപ്പത്തരങ്ങളുടെ ആൾരൂപമായ ഈ സർക്കാർ എന്ത് കൊണ്ടാണ് ആരോഗ്യ വകുപ്പിലെ നിരന്തര വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഹുൽ ചോദിച്ചു.എന്ത് കൊണ്ടാണ് കപ്പിത്താനും അങ്ങയെ പോലെയുള്ള കപ്പിത്താൻ സ്തുതിഗീതകരും ഉണ്ടായിട്ടും ആരോഗ്യ മേഖലയുടെ പോരായ്മകൾക്ക് മാത്രം നാഥനില്ലാതെ പോകുന്നത്? ആ കുഞ്ഞിന്റെയും ആ കുടുംബത്തിന്റെയും ഇനിയുള്ള കാലത്തെ ദുരിതങ്ങളുടെ എല്ലാം കാരണക്കാർ നിങ്ങൾ മാത്രം അല്ലേ? ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോ? -രാഹുൽ ചോദിക്കുന്നു.രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്ശ്രീമതി വീണ ജോർജ്ജ്,പാലക്കാട് ജില്ലാ ആശുപത്രിയിൽ എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിച്ചു എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ, അടുത്ത നിമിഷം താങ്കൾ പാലക്കാട് എത്തി അത് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും താങ്കളുടെയും നേട്ടങ്ങളുടെ പട്ടികയിലെ അടുത്ത പൊൻതൂവലായി ചിത്രീകരിക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും താങ്കൾ നടത്തില്ലേ? ആ നേട്ടത്തിന് കാരണക്കാരായ ആരോഗ്യ മേഖലയിലെ ഏതെങ്കിലും ജീവനക്കാർക്ക് എന്തെങ്കിലും പ്രസക്തിയോ പ്രാധാന്യമോ നിങ്ങൾ നല്കുമോ? അത്രയും അല്പ്പതരങ്ങളുടെ ആൾരൂപമായ ഈ സർക്കാർ എന്ത് കൊണ്ടാണ് ആരോഗ്യ വകുപ്പിലെ നിരന്തര വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തത്? എന്ത് കൊണ്ടാണ് കപ്പിത്താനും, അങ്ങയെ പോലെയുള്ള കപ്പിത്താൻ സ്തുതിഗീതകരും ഉണ്ടായിട്ടും ആരോഗ്യ മേഖലയുടെ പോരായ്മകൾക്ക് മാത്രം നാഥനില്ലാതെ പോകുന്നത്?കൈ ഒടിഞ്ഞു ചികിത്സക്ക് എത്തിയ 8 വയസ്സ് മാത്രം പ്രായമായ കുഞ്ഞ് മയക്കം കഴിഞ്ഞു ഉണരുമ്പോൾ “എന്റെ കൈ എവിടെ അമ്മേ?” എന്ന് ചോദിക്കേണ്ടി വരുന്നത് അങ്ങയുടെ വകുപ്പിന്റെ കഴിവ് കേടുകൊണ്ട് മാത്രമാണ്. ആ കുഞ്ഞിന്റെയും ആ കുടുംബത്തിന്റെയും ഇനിയുള്ള കാലത്തെ ദുരിതങ്ങളുടെ എല്ലാം കാരണക്കാർ നിങ്ങൾ മാത്രം അല്ലേ? ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോ? കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് ‘അശ്രദ്ധ’ എന്നാണോ ‘ക്രൈം’ എന്നാണോ പറയേണ്ടത്? ഇങ്ങനെ തുടർച്ചയായി ഭീതിജനകമായ വീഴ്ച്ചകൾ ഉണ്ടാകുമ്പോൾ സാധാരണ മനുഷ്യർ എങ്ങനെ വിശ്വസിച്ചു ആശുപത്രികളിൽ എത്തും?കഴിഞ്ഞ ദിവസം കരൂരിൽ ഒരു ദുരന്തമുണ്ടായപ്പോൾ ‘വേണമെങ്കിൽ ഒരു വിദഗ്ദ്ധ സംഘത്തിനെ തമിഴ് നാട്ടിലേക്ക് അയക്കാം’ എന്ന് താങ്കൾ പറഞ്ഞിരുന്നു. മിനിസ്റ്റർ, സത്യത്തിൽ കൂടുതൽ ആളുകൾ വേണം, അത് തമിഴ് നാട്ടിൽ അല്ല പാലക്കാട് ജില്ലാ ആശുപത്രി അടക്കമുള്ള കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആണ്. ഞാൻ MLA ആയതിനു ശേഷം എത്ര തവണ നേരിട്ടും കത്തുകൾ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകൾ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും, അതിലെ താങ്കളുടെ വകുപ്പിന്റെ ഇടപെടലുകൾ പൂർണമാണോ? പാലക്കാട് ജില്ലാ ആശുപത്രി പോലെ പല പ്രദേശത്തുള്ള മനുഷ്യർ ആശ്രയിക്കുന്ന ആശുപത്രിയിൽ വിവിധ ഡിപ്പാർട്മെന്റുകളിലായി ഡോക്ടറുമാരുടെ അടക്കം ഒഴിവ് നികത്തണം എന്ന് പറഞ്ഞു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ അടക്കമുള്ളവർ തന്ന നിവേദനങ്ങൾ അവഗണനയുടെ ചവറ്റു കൊട്ടയിൽ തന്നെ അല്ലേ ഉള്ളത് മിനിസ്റ്റർ?ആരോഗ്യ വകുപ്പിന്റെ നിരന്തര അനാരോഗ്യം പരിഹരിക്കാതെ ഇങ്ങനെ മുന്നോട്ട് പോകുമ്പോൾ ജനമാണ് ദുരിതത്തിലാകുന്നത് എന്ന് മന്ത്രി മറക്കരുത്…കപ്പൽ ഉലഞ്ഞാലും ഇല്ലെങ്കിലും ജനത്തിന്റെ ആരോഗ്യമാകെ ഉലയുന്നുണ്ട്…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button