പെട്രോൾ-ഡീസൽ ഓട്ടോയിൽ നിന്ന് ഇലക്ട്രിക്കിലേക്ക് മാറാൻ 40,000 രൂപ ബോണസ്, സ്റ്റാന്റ് ഹൈടെക്കാകും’: കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേരളത്തിന്റെ സുപ്രധാന ഗതാഗത സംവിധാനമായ ഓട്ടോറിക്ഷകളെ സംരക്ഷിക്കുന്നതിനും ഓട്ടോറിക്ഷ തൊഴിലാളികളുടെ ക്ഷേമത്തിനും ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ.ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ഓട്ടോതൊഴിലാളികള്‍. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും ഇന്ധന വിലവര്‍ധനവും മൂലം പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷാ തൊഴില്‍ രംഗത്തെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാരിന്റെ പദ്ധതികളെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നവർക്ക് 40,000 രൂപ വരെ ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് അനുവദിക്കും. ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വഴി എടുക്കുന്ന വായ്പകൾക്ക് 2 ശതമാനം പലിശ ഇളവ് നൽകും. ഈ പദ്ധതികളുടെ നിര്‍വഹണത്തിനായി 20 കോടി രൂപ മാറ്റിവെക്കുന്നുവെന്നും ബാലഗോപാല്‍ പറഞ്ഞു. കേരളത്തിലെ 5000ത്തിലധികം അനൗപചാരിക ഓട്ടോ സ്റ്റാൻഡുകളെ സ്മാർട്ട് മൈക്രോ ഹബുകളായി’ മാറ്റും. ഓരോ സ്ഥലത്തിനും അനുയോജ്യമായ തൊഴിലാളി സൗഹൃദ സ്മാര്‍ട്ട് ഓട്ടോസ്റ്റാന്‍ഡുകള്‍ നിര്‍മിക്കും. ഈ സ്മാർട്ട് സ്റ്റാൻഡുകളിൽ സോളാർ അധിഷ്ഠിത ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ഈ പദ്ധതിക്കായും 20 കോടി രൂപ നീക്കിവെക്കുന്നുവെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button