ഭർത്താവ് പോകുമ്പോൾ ഭാര്യ എം.എൽ.എ ആകണോ? കഷ്ട്ടം, എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ. ഭർത്താവ് പോകുമ്പോൾ ഭാര്യയെ ആ സ്ഥാനത്ത് പിടിച്ചിരുത്തണമെന്ന് ശാഠ്യം പിടിക്കണോ എന്ന് ഗോവിന്ദൻ ചോദിച്ചു. തളിപ്പറമ്പിൽ പി.കെ. ശ്യാമളക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് കണ്ണൂരിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ജില്ല സെക്രട്ടറിയേറ്റംഗം കൂടിയായിരുന്നു ഗോവിന്ദന്‍റെ തുറന്നുപറച്ചിൽ. മൂന്നുതവണ എം.എൽ.എ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് തനിക്ക് യോജിക്കാനാവില്ല. പിണറായിയെ പോലൊരു കരുത്തനായ നേതാവ് ഈ നീതികേടിന് എങ്ങനെ കൂട്ടുനിന്നെന്ന് തനിക്ക് മനസ്സിലാകുന്നില്ല. രണ്ട് ടേം ആയാൽ പിന്നെ മത്സരിക്കാൻ പാടില്ലെന്നാണ് പാർട്ടി നയം. മൂന്ന് ടേം എം.എൽ.എ ആയിട്ട് നാലാം ടേം ഭാര്യക്ക് കൊടുക്കുന്നു. ഭാര്യയെ അവിടെ എം.എൽ.എ ആക്കാൻ ശ്രമം നടക്കുന്നതിനെതിരെ തുടക്കത്തിലേ എതിർത്തിരുന്നെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചില പ്രവണതകളാണ് ഇപ്പോൾ കാണുന്നത്. അതിനെ ശക്തമായി എതിർത്തിട്ടുണ്ട്. ചില കാര്യങ്ങളിൽ ശക്തമായി വിമർശനം നടത്തിയിട്ടുണ്ട്. അതിന്റെ ദോഷവുമുണ്ടായിട്ടുണ്ട്. ദോഷവും ഗുണവുമൊന്നും നോക്കിയിട്ടല്ല ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം വന്നപ്പോൾ, പാർട്ടിയുടെ ഒരു സംഘടനാരീതിക്കും നിരക്കാത്ത ഒരു മൊറാലിറ്റിക്കും ചേരാത്ത തീരുമാനമാണ് വന്നത്. സംഘടനാരീതി പ്രകാരം സ്ഥാനാർഥി ലിസ്റ്റ് ആദ്യം ചർച്ച ചെയ്യുന്നത് ജില്ല സെക്രട്ടറിയേറ്റാണ്. കണ്ണൂരിൽ ഒരു സ്ത്രീയെ മത്സരിപ്പിക്കണമെന്നും അത് തളിപ്പറമ്പിൽ പി.കെ. ശ്യാമള ആയിരിക്കണമെന്നും ജില്ലാ സെക്രട്ടറി നിർദേശം വെച്ചു. പയ്യന്നൂരിലെത്തിയപ്പോൾ അവിടെ മത്സരിക്കേണ്ടത് മധുസൂദനനായിരിക്കണം എന്നും നിർദേശം വെച്ചു. ഈ രണ്ട് നിർദേശത്തോടും കടുത്ത എതിർപ്പ് സെക്രട്ടറിയേറ്റിന് അകത്തുവന്നു. തളിപ്പറമ്പിൽ സുകന്യയെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഉയർന്നു. തന്റെ നിലപാട് താനും പറഞ്ഞു. അഭിപ്രായം അതേപടി മേൽകമ്മിറ്റിയിൽ അറിയിക്കാമെന്നും വെവ്വേറെ രേഖപ്പെടുത്തേണ്ടതില്ലെന്നും എം.വി .ജയരാജൻ പറഞ്ഞു. ഒരാളെ സ്ഥാനാർഥിയാക്കി കൊണ്ടുവരാൻ എത്രമാത്രം ആസൂത്രിതമായാണ് ശ്രമിച്ചിട്ടുള്ളത് എന്ന് ഇതിന് പിന്നിലെ മുഴുവൻ കഥയും പറയുമ്പോൾ മനസ്സിലാകും. തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയുടെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പോയത്. ഒരു പേരുമാത്രം എത്തിയതോടെ അത് അംഗീകരിക്കപ്പെട്ടു. അത് തിരിച്ച് ജില്ലാ സെക്രട്ടറിയേറ്റിൽവന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിൽ വന്നു. മൂന്നുതവണ എം.എൽ.എ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് തനിക്ക് യോജിപ്പില്ലെന്ന് എം.വി. ഗോവിന്ദനോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്നും പറഞ്ഞു. അതിനെ എതിർത്തു. തളിപ്പറമ്പ് സ്ഥാനാർഥിത്വത്തിൽ ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമർശനം ഉയർന്നു. മണ്ഡലം കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തപ്പോൾ മൂന്നുപേരൊഴികെ മുഴുവൻപേരും വിമർശനം ഉന്നയിച്ചു. ഇന്നുവരെ ഇത്രയും രൂക്ഷ വിമർശനം നേതാക്കളെ ഇരുത്തിയുണ്ടായിട്ടില്ല. അവസാനം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കേട്ടെങ്കിലും സ്ഥാനാർഥി മാറേണ്ടതായിരുന്നു. അങ്ങനെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു പുനഃപരിശോധനയും ഉണ്ടായില്ല. അതോടെ ഇനി ഈ പാർട്ടിയിൽ നിൽക്കാൻ തനിക്ക് സാധിക്കില്ല എന്ന് പറഞ്ഞു. പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ഗോവിന്ദന്‍റെ തീരുമാനം. അതേസമയം, ഗോവിന്ദന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചേക്കും. കണ്ണൂർ ഡി.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ ഗോവിന്ദനെ പിന്തുണക്കാൻ തീരുമാനിച്ചതായാണ് വിവരം. തളിപ്പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച വി.പി. അബ്ദുൽ റഷീദിനെ ആദ്യം തീരുമാനിച്ചെങ്കിലും പുതിയ സാഹചര്യത്തിൽ ടി.കെ. ഗോവിന്ദനെ പിന്തുണക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നേതാക്കൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാർട്ടിയുടെ കോട്ടയായ മണ്ഡലത്തിൽ ജില്ല സെക്രട്ടറിയേറ്റംഗം തന്നെ വിമതനായി രംഗത്തുവന്നത് നേതൃത്വത്തിന് തലവേദനയായി.





