ധാക്ക: ഏകദിന ക്രിക്കറ്റിൽ ഒരു മത്സരത്തിൽ എതിരാളികൾക്കെതിരെ 50 ഓവറും സ്പിന്നർമാർ മാത്രം പന്തെറിയുക! ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസാണ് ഇന്നിങ്സിലെ 50 ഓവറും സ്പിന്നർമാരെ കൊണ്ട് എറിയിപ്പിച്ച് ചരിത്രം കുറിച്ചത്. ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഇന്നിങ്സിൽ മുഴുവൻ ഓവറും സ്പിന്നർമാർ മാത്രം പന്തെറിയുന്നത് ആദ്യമാണ്. വിൻഡീസിന്‍റെ സ്പിൻ കെണി ഫലിക്കുകയും ചെയ്തു. നിശ്ചിത 50 ഓവറിൽ ആതിഥേയർക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഓൾ റൗണ്ടർ ജസ്റ്റിൻ ഗ്രീവ്സ് മാത്രമായിരുന്നു വിൻഡീസിന്‍റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ഏക പേസർ. താരം പന്തെറിഞ്ഞതുമില്ല. പാർട് ടൈം ബൗളറായ അലിക്ക് അതനാസെ മത്സരത്തിൽ 10 ഓവറാണ് എറിഞ്ഞത്. മൂന്നു മെയ്ഡനടക്കം 14 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഗുഡാകേഷ് മോട്ടി 10 ഓവറിൽ 65 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബൗളിങ് ഓപ്പൺ ചെയ്ത അകീൽ ഹുസൈൻ 10 ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. റോസ്റ്റൺ ചേസ്, ഖാരി പിയറി എന്നിവരാണ് മറ്റു ബൗളർമാർ. നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 89 പന്തിൽ 45 റൺസെടുത്ത സൗമ്യ സർക്കാറാണ് ടോപ് സ്കോറർ. 58 പന്തിൽ 32 റൺസുമായി നായകൻ മെഹ്ദി ഹസൻ മിറാഷും 14 പന്തിൽ മൂന്നു ഫോറും സിക്സുമടക്കം 39 റൺസുമായി റിഷാദ് ഹുസൈനും പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ റിഷാദിന്‍റെ വമ്പനടികളാണ് ടീം സ്കോർ 200 കടത്തിയത്. ഇതിനു മുമ്പ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഓവറുകൾ സ്പിന്നർമാർ പന്തെറിഞ്ഞ റെക്കോഡ് ശ്രീലങ്കയുടെ പേരിലായിരുന്നു. 1996ൽ വിൻഡീസിനെതിരെയും 1998ൽ ന്യൂസിലൻഡിനെതിരെയും 2004ൽ ആസ്ട്രേലിയക്കെതിരെയും ഇന്നിങ്സിൽ 44 ഓവറുകളാണ് ലങ്കൻ സ്പിന്നർമാർ പന്തെറിഞ്ഞത്. 1996ൽ വിൻഡീസിനെതിരായ മത്സരത്തിൽ മുത്തയ്യ മുരളീധരൻ, അരവിന്ദ ഡിസിൽവ, കുമാർ ധർമസേന, ഉപുൽ ചന്ദന, സനത് ജയസൂര്യ, ഹഷൻ തിലകരത്ന എന്നിവർ ചേർന്നാണ് 44 ഓവർ സ്പിൻ എറിഞ്ഞത്. മത്സരം 35 റൺസിന് ലങ്ക ജയിക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരായ മറുപടി ബാറ്റിങ്ങിൽ നിലവിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 213 റൺസെടുത്തു. സൂപ്പർ ഓവറിൽ വെസ്റ്റ് ഇൻഡീസിന് 1 റൺ വിജയം
