പെട്ടിക്കടയിൽ ഇതിലും നന്നായി കണക്ക് സൂക്ഷിക്കും’ ; ശബരിമല ആടിയ നെയ്യ് തട്ടിപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
‘
കൊച്ചി: ശബരിമല ആടിയ ശിഷ്ടം നെയ്യ് തട്ടിപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കണക്കുകൾ എഴുതി സൂക്ഷിക്കുന്നത് 200 പേജിന്റെ നോട്ട്ബുക്കിലാണ്. ബുക്കിൽ നിറയെ വെട്ടലും തിരുത്തലുമാണെന്നും പെട്ടിക്കടയിൽ ഇതിലും നന്നായി കണക്ക് സൂക്ഷിക്കുമെന്നും ഹൈക്കോടതി വിമർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ 21 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതെന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രം സ്പെഷ്യൽ ഓഫിസർമാർമാരടക്കം 33 പേരാണ് പ്രതികൾ.വിജിലൻസ് അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതിനെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.





