മലമ്പുഴയില്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു
പാലക്കാട് : മലമ്പുഴയില്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.എഇഒയുടെ റിപ്പോര്‍ട്ടിലാണ് നടപടി.സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്നുളള ശുപാര്‍ശയും എ ഇ ഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കി.വിദ്യാഭ്യാസവകുപ്പ് അധ്യാപകർക്കും നോട്ടീസ് അയച്ചു. വിഷയത്തില്‍ മൂന്നു ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ ഉണ്ട്.ഡിസംബര്‍ 18 ന് സ്‌കൂള്‍ അധികൃതര്‍ സംഭവം അറിഞ്ഞെങ്കിലും പൊലീസിനെ വിവരം അറിയിച്ചില്ല. വിദ്യാഭ്യാസ വകുപ്പിന് സ്‌കൂള്‍ പരാതി നല്‍കുന്നത് ജനുവരി 3നാണ്.സ്‌കൂളിന് വീഴ്ച പറ്റിയെന്ന് നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.ഇതിന് പിന്നാലെയാണ് എ ഇ ഒയുടെ റിപ്പോര്‍ട്ട്.അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ രാജിക്കത്ത് വാങ്ങുകയായിരുന്നു. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തില്‍ പ്രശ്‌നമായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.വിദ്യാര്‍ഥി സഹപാഠിയോട് നടത്തിയ വെളിപ്പെടുത്തലിലൂടെ ആണ് നവംബര്‍ 29ന് നടന്ന ക്രൂര പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.സ്‌കൂള്‍ വിഷയം ഒതുക്കി തീര്‍ത്തെങ്കിലും സ്‌പെഷ്യല്‍ ബ്രാഞ്ചിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് വന്നതും പ്രതിയെ പിടികൂടിയതും.തന്നോട് നിര്‍ബന്ധിച്ച് രാജി എഴുതി വാങ്ങിയെന്ന് കാട്ടി അധ്യാപകന്‍ അനില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ്.നിലവില്‍ റിമാന്‍ഡിലാണ് ഇയാള്‍.





