ചാലിയാർ പുഴയോരം കൈയേറി നിർമിച്ച ചെങ്കൽ ഭിത്തികൾ പൊളിച്ചുനീക്കി
എടവണ്ണപ്പാറ: മുണ്ടുമുഴിയിൽ ചാലിയാർ പുഴ കൈയേറി നടത്തിയ അനധികൃത നിർമാണങ്ങൾ അധികൃതർ പൊളിച്ചുനീക്കി. തിങ്കളാഴ്ച രാവിലെ കൊണ്ടോട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്. മുണ്ടുമുഴി ഭാഗത്ത് പുഴയോട് ചേർന്ന് ഗ്രൗണ്ട് നിർമാണത്തിനായി നിർമിച്ച ചെങ്കൽഭിത്തികളാണ് പൊളിച്ചുനീക്കിയത്. ഇതുസംബന്ധിച്ച് 2024, 2025 വർഷങ്ങളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഭൂരേഖ തഹസിൽദാർ വിനോദ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ റെജിമോൻ ജോസഫ്, വില്ലേജ് ഓഫിസർ മനോജ് കുമാർ എന്നിവർ സംഘത്തിന് നേതൃത്വം നൽകി. കൂടാതെ വില്ലേജ് അസിസ്റ്റന്റ് അനൂപ്, കൊണ്ടോട്ടി താലൂക്ക് ഓഫിസ് സീനിയർ ക്ലർക്ക് രാജേഷ് സതീഫ്, ഫൈസൽ, വാഴക്കാട് വില്ലേജ് ഓഫിസ് സീനിയർ ഫീൽഡ് അസിസ്റ്റന്റുമാരായ ടി. പ്രദീപ് കുമാർ, പി. സുജിത്ത് , വാഴക്കാട് സ്റ്റേഷൻ സി.ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃതമായി നിർമിച്ച കരിങ്കൽ ഭിത്തികൾ നീക്കം ചെയ്തത്. പൊളിച്ചുനീക്കിയ ചെങ്കല്ലുകൾ സർക്കാർ നിർമാണത്തിനായി ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു.





