ആയത്തുല്ല അലി ഖാമ്നായി യുഗം തീർന്നു; ഇറാൻ വീണു, മണ്ണടിയുന്നത് 9 ലക്ഷം കോടിയുടെ സാമ്രാജ്യവും, എണ്ണയും സ്വർണവും ‘കത്തി കയറും ’, ഓഹരിക്കും ചോരപ്പേടി


ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന് ഇറാൻതന്നെ സ്ഥിരീകരിച്ചോടെ, മണ്ണടിയുന്നത് 95 ബില്യൻ ഡോളറിന്റെ (ഏകദേശം 9 ലക്ഷം കോടി രൂപ) സാമ്രാജ്യവും. 1989ൽ അന്നത്തെ പരമോന്നത നേതാവ് ഖൊമേനി അന്തരിച്ചതിന് പിന്നാലെയാണ് ഇറാന്റെ സുപ്രധാന പദവി ഖമനയിയെ തേടി എത്തിയത്. അന്ന് താരതമ്യേന പ്രായത്തിൽ പിന്നിലായിരുന്ന ഖമനയിക്ക് ഉന്നത പദവി നൽകുന്നതിനോട് പലരും എതിർത്തെങ്കിലും അദ്ദേഹംതന്നെ തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് നീണ്ട 37 വർഷക്കാലം ഖമനയിയുടെ ഭരണം. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോറിന് (ഐആർജിസി) ഭരണത്തിൽ തന്ത്രപ്രധാനമായ പ്രാധാന്യവും ഖമനയി നൽകിയതോടെ ‘പരമോന്നതസ്ഥാനം’ ഉറപ്പിച്ചുനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ഐആർജിസിയെ ഒപ്പംനിർ‌ത്തി ഇറാന്റെ രാഷ്ട്രീയം, മതം, വ്യവസായം, അടിസ്ഥാനസൗകര്യം, പ്രതിരോധം തുടങ്ങിയ മേഖലകളുടെ നിയന്ത്രണവും ഖമനയി സ്വന്തംകാൽക്കീഴിലാക്കി. ഇതോടെ ഇറാൻ സമ്പദ്‍വ്യവസ്ഥതന്നെ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി.

സമീപകാല കണക്കുകൾ പ്രകാരം ഏകദേശം 95 ബില്യന്റെ (9 ലക്ഷം കോടി രൂപ) ആസ്തി അദ്ദേഹത്തിനുണ്ടായിരുന്നു. മകൻ മോജ്താബയ്ക്കാകട്ടെ വിദേശത്ത് 1,000 കോടിയിൽപ്പരം രൂപയുടെ ആസ്തികളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഖമനയിക്കുപുറമേ പ്രസിഡന്റ് പെസെഷ്കിയനും കൊല്ലപ്പെട്ടെന്നാണ് വിവരം.

ഖമനയിക്ക് പകരക്കാരനെ കണ്ടെത്തേണ്ടത് ഇറാൻ ഭരണഘടന പ്രകാരം പ്രസിഡന്റ്, ജുഡിഷ്യറി തലവൻ, ഗാർഡിയൻ കൗൺസിലിൽ നിന്നുള്ള ഉന്നത പുരോഹിതൻ എന്നിവർ അടങ്ങുന്ന സമിതിയാണ്. എന്നാൽ‌, നിലവിലെ സാഹചര്യത്തിൽ ഇറാന്റെ നിയന്ത്രണം ഐആർജിസി ഏറ്റെടുക്കുമെന്നാണ് സൂചനകൾ. ഇസ്രയേലിനോടും യുഎസിനോടും പകരംചോദിക്കുമെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം തുടരുമെന്ന ആശങ്കയാണ് ഇതു നൽകുന്നതും.

*എണ്ണയും സ്വർണവും കത്തും*

അമേരിക്കയുടെ ഉപരോധത്തിൽ‌ മുങ്ങിനൽക്കുകയാണെങ്കിലും ലോകത്തെ പ്രധാന എണ്ണ ഉൽപാദന, കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇറാൻ. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ സുപ്രധാന അംഗവുമാണ്. മാത്രമല്ല, ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ആഗോള വിപണിയിലേക്ക് എണ്ണയൊഴുകുന്ന ഹോർമുസ് കടലിടുക്കും ഇറാന്റെ നിയന്ത്രണത്തിലാണ്.

യുദ്ധസാഹചര്യത്തിൽ ഇറാന്റെ എണ്ണ ഉൽപാദനവും കയറ്റുമതിയും താറുമാറായി. ഹോർമുസ് വഴിയുള്ള കപ്പൽനീക്കം ഇറാൻ തടഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയും ഏറക്കുറെ നിലയ്ക്കും. ഇന്നലെയും ഇന്നും ക്രൂഡ് ഓയിൽ, സ്വർണം, വെള്ളി, ഓഹരി വിപണികൾ അവധിയാണ്. അതുകൊണ്ടുതന്നെ യുദ്ധത്തോട് ‘തൽസമയം’ പ്രതികരിക്കാനുള്ള അവസരം ഈ വിപണികൾക്ക് കിട്ടിയിട്ടുമില്ല.

തിങ്കളാഴ്ച വിപണികൾ തുറക്കുമ്പോൾ എണ്ണവിലയെ കാത്തിരിക്കുന്നത് വൻ കുതിച്ചുചാട്ടമായേക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽതന്നെ ബാരലിന് 2.87% ഉയർന്ന് 72.87 ഡോളറിലാണ് ബ്രെന്റ് ക്രൂഡ് വിലയുള്ളത്. ഡബ്ല്യുടിഐ ക്രൂഡ് വില 2.78% നേട്ടവുമായി 67.02 ഡോളറിലും. നിലവിലെ സാഹചര്യത്തിൽ എണ്ണവില 80 ഡോളറിലേക്ക് ഉടനെ ഇരച്ചുകയറുമെന്നും വൈകാതെ 100 ഡോളർ കടക്കുമെന്നുമുള്ള നിരീക്ഷണങ്ങളുണ്ട്.

യുദ്ധംപോലുള്ള സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്രം, കറൻസി വിപണികൾ ഉലയും. ഇത് നേട്ടമാകുന്നത് സ്വർണത്തിനാണ്. ഗോൾഡ് ഇടിഎഫിനും സിൽവർ ഇടിഎഫിനും ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടും. കറൻസികളെ കൈവിട്ട് ലോകത്തെ പ്രധാന കേന്ദ്രബാങ്കുകളെല്ലാം കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിനിറയ്ക്കും. ഇതു വിലക്കത്തിക്കയറാൻ വഴിയൊരുക്കും. കഴിഞ്ഞ സെഷനിൽ ഔൺസിന് 100 ഡോളർ‌ ഉയർന്ന് 5,278.1 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. ഇത് വൈകാതെ 6,000 ഡോളറിലേക്ക് എത്തിയേക്കാം. വെള്ളിവില 7.6% മുന്നേറി ഔൺസിന് 93.72 ഡോളറിലും എത്തി. വെള്ളി 100 ഡോളർ കടക്കാനുള്ള സാധ്യത അതിശക്തം.

പുതിയ അടിസ്ഥാനവർഷ പ്രകാരമുള്ള ഇന്ത്യയുടെ ജിഡിപി കണക്ക് പുറത്തുവന്നത് വെള്ളിയാഴ്ചയാണ്. 7.8 ശതമാനമാണ് ഡിസംബർ പാദത്തിലെ വളർച്ചനിരക്ക്. നിരീക്ഷകർ പ്രവചിച്ചതിനേക്കാൾ കൂടുതലാണ് ഇതെന്ന് മാത്രമല്ല, ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയെ ഉലച്ചിട്ടില്ലെന്നതിന്റെ തെളിവുമാണ്. 2026 സാമ്പത്തിക വർഷത്തെ വളർച്ചാപ്രതീക്ഷ 7.4ൽ നിന്ന് 7.6 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്തു. എന്നാൽ‌, തൊട്ടുപിന്നാലെ യുഎസും ഇസ്രയേലും ഇറാനെതിരെ യുദ്ധം തുടങ്ങിയതോടെ ജിഡിപിനേട്ടം കരുത്താക്കി കുതിക്കാമെന്ന ഇന്ത്യൻ ഓഹരികളുടെ സ്വപ്നവുമാണ് തുലാസിലായത്.

∙ യുദ്ധം ആഗോള സമ്പദ്‍രംഗത്ത് വിതറിയ ആശങ്ക ഓഹരികളെ ഉലയ്ക്കുമെന്ന് ഏറക്കുറെ ഉറപ്പായി കഴിഞ്ഞു.

∙ എണ്ണവില കത്തിക്കയറുന്നത് എണ്ണ ഓഹരികളെയും അനുബന്ധ മേഖലയിലെ കമ്പനികളുടെ ഓഹരികഴെയും തളർത്തും.

∙ ക്രൂഡ് ഓയിൽ വില കുതിക്കുന്നത് ഇന്ത്യയ്ക്ക് കനത്ത സമ്മർദമാകും. ആവശ്യത്തിനുള്ള എണ്ണയുടെ 90 ശതമാനവും പുറത്തുനിന്ന് വാങ്ങുന്നത് ഇന്ത്യയ്ക്ക് ഈ വിലക്കയറ്റം സാമ്പത്തിക ആഘാതമാകും. രൂപയും തളരും. പണപ്പെരുപ്പം ഉയരും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാർക്കും തിരിച്ചടിയാകും.

∙ യുദ്ധത്തിന് മുൻപുള്ള കഴിഞ്ഞ സെഷനിൽതന്നെ സെൻസെക്സ് 961 പോയിന്റ് (-1.17%) ഇടിഞ്ഞ് 81,287ലും നിഫ്റ്റി 318 പോയിന്റ് (-1.25%) നഷ്ടത്തോടെ 25,178ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്കയ്ക്കും ആഘാതം, തിരിച്ചടി ലോക വിപണിയിലേക്കും

യുഎസിൽ കഴിഞ്ഞ വ്യാപാര സെഷനിൽ ഡൗ ജോൺസ് സൂസിച ഇടിഞ്ഞത് 521.28 പോയിന്റാണ് (-1.05%). എസ് ആൻഡ് പി500 സൂചിക 0.43 ശതമാനവും നാസ്ഡാക് 0.92 പോയിന്റും ഇടിഞ്ഞു. യുഎസിന്റെ ജനുവരിയിലെ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് അഥവാ മൊത്തവില പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാൾ കൂടിയതാണ് തിരിച്ചടി.

നിരീക്ഷകർ പ്രവചിച്ചത് 0.3%. കണക്കുവന്നപ്പോൾ 0.8%. ഡിസംബറിൽ‌ ഇത് 0.6 ശതമാനമായിരുന്നു. രാജ്യത്ത് പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണിത്. ഇതാണ് ഓഹരികളെ നഷ്ടത്തിലേക്ക് തള്ളിയതും. ആഗോളതലത്തിൽ തന്നെ ഇതിന്റെ പ്രതിഫലനത്തിന് സാധ്യതയേറെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button