‘അന്ന് താമരമൊട്ട്, ഇന്ന് കടലാമ വികസനം, കേരളത്തിലെ ബജറ്റ് ഉരുളക്കിഴങ്ങില്ലാത്ത മസാല ദോശ’; കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിമർശിച്ച് സന്ദീപ് വാര്യർ
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. അതിവേഗ റെയിൽപാത ആഗ്രഹിച്ച കേരളത്തിന് ആമ വളർത്തൽ കേന്ദ്രമാണ് അനുവദിച്ചത് കേരളത്തിന്റെ ബജറ്റ് ഉരുളക്കിഴങ്ങില്ലാത്ത മസാല ദോശ പോലെയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് എസ്ടിയു സംസ്ഥാന സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗ റെയിൽ പാതയിലൂടെ വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് കുതിക്കാനഗ്രഹിക്കുന്ന കേരള പൊതു സമൂഹത്തെ കളിയാക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണ് കേന്ദ്രം നടത്തിയതെന്നും സന്ദീപ് വാര്യർ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷകാലം കൊണ്ട് കേരളത്തെ ഇതുപൊലെ മുച്ചൂടും മുടിച്ചൊരു സർക്കാർ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. എടുത്തുകൊടുക്കാൻ ഖജനാവില്‍ വല്ലതും വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ വർഷം താമരമൊട്ട് വികസനമായിരുന്നെങ്കിൽ ഇത്തവണ കടലാമ വികസനമാണ്. കേന്ദ്ര സർക്കാർ ഇതുപോലെ കേരളത്തെ കളിയാക്കി കൊണ്ടിരിക്കുമ്പോൾ ഇവിടെ കേരളത്തിൻ്റെ ബജറ്റെന്തായിരുന്നു. കേരളത്തിന് പുതിയ ദിശബോധം നൽകുന്ന ഒരു പ്രഖ്യാപനവും ബജറ്റുകളിൽ ഉണ്ടായില്ലെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.





