യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി; തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി
തിരുവനന്തപുരം: സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന സ്പാ കേന്ദ്രം അടച്ചുപൂട്ടി. കോർപറേഷൻ ഹെൽത്ത് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷമാണ് സ്പാ പൂട്ടിയത്. സ്പർശൻ വെൽനെസ് സ്പായിലാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. മേയറുടെ നിർദേശപ്രകാരമാണ് പരിശോധനയെന്നും ലൈസൻസ് ഇല്ലാത്തതിനാലാണ് നടപടിയെന്നും സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വ്യക്തമാക്കി. ഇവിടെ ജോലിക്ക് അഭിമുഖത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയുണ്ടായിരുന്നു.ഇന്നലെ വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. സ്പായിൽ അഭിമുഖത്തിനെത്തിയ 23-കാരിയായ യുവതിയോട് സ്ഥാപന അധികൃതർ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടി നേരിട്ട് തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷിനെ വിളിച്ച് പരാതി ബോധിപ്പിച്ചു. പിന്നാലെ മേയർ, പൊലിസിനെയും നഗരസഭാ ആരോഗ്യ വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു.





