ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം
കൊല്ലം: കൊല്ലം അഞ്ചലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. കരവാളൂർ സ്വദേശിനി ശ്രുതി ലക്ഷ്മി (16), തഴമേൽ സ്വദേശി ജ്യോതി ലക്ഷ്മി, ഓട്ടോ ഡ്രൈവർ അക്ഷയ് എന്നിവരാണ് മരിച്ചത്. അഞ്ചൽ പുനലൂർ റൂട്ടിൽ മാവിളയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. ശബരിമലയിൽ നിന്ന് ആന്ധ്ര പ്രദേശിൽ നിന്നുള്ള തീർഥാടകരുമായി മടങ്ങുകയായിരുന്ന ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. ജ്യോതി ലക്ഷ്മിയുടെ വീട്ടിൽ നിന്ന് ശ്രുതി ലക്ഷ്മിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു വിദ്യാർഥിനികളെന്നാണ് വിവരം. അപകടത്തിൽ ഓട്ടോ ഡ്രൈവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വിദ്യാർഥിനികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. ശ്രുതി ലക്ഷ്മി പത്താം ക്ലാസ് വിദ്യാർഥിനിയും ജ്യോതി ലക്ഷ്മി ബാംഗ്ലൂരിൽ നഴ്സിങ് വിദ്യാർഥിനിയുമാണെന്നാണ് വിവരം. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.





