വൻകിട പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്; വിപണിഇടപെടലുകള്ക്ക് പ്രത്യേക പാക്കേജുകളില്ല
ഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്കി വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്. എഐ വികസനത്തിനും പഠനത്തിനുമാണ് ഊന്നല്‍. ചെറുകിട വ്യവസായ മേഖലക്ക് പതിനായിരം കോടി രൂപ അനുവദിച്ചു. ഏഴ് റെയിൽ ഇടനാഴിയും 20 ജല ഇടനാഴികളും പ്രഖ്യാപിച്ചു. ധനകമ്മി കുറക്കുമെന്നും രാജ്യം സുസ്ഥിര വളർച്ചയിലെന്നും മന്ത്രി പറഞ്ഞു. കേരളത്തിനും കടുത്ത നിരാശയാണ് ബജറ്റ് സമ്മാനിച്ചത്. വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഇടംപിടിച്ചില്ല. ആകെ ധാതു ഖനന ഇടനാഴി മാത്രമാണ് ലഭിച്ചത്. കൂടാതെ കടലാമ സംരക്ഷണത്തിനുള്ള പദ്ധതിയുമാണ് കേരളത്തിന് ലഭിച്ചത്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസും ഇത്തവണ കേരളത്തിന് ലഭിച്ചില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. പൂനെ – മുംബൈ, പൂനെ – ഹൈദരാബാദ്, ബംഗളുരു – ചെന്നൈ, ഹൈദരാബാദ് – ബംഗളൂരു, ഹൈദരാബാദ് – ചെന്നൈ , ഡൽഹി – വാരണാസി, വാരണാസി – സിലിഗുരി റൂട്ടുകളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തെ അഗണിച്ചതിൽ സംസ്ഥാനത്ത് നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു.





