വീണ ജോർജ് ‘മികച്ച നടി’; ‘പൊളിറ്റിക്കൽ ഡ്രാമ അവാർഡ്’ പ്രഖ്യാപിച്ച് റിയാദ് ഒ.ഐ.സി.സി
റിയാദ്: കെ.എസ്.യു പ്രവർത്തകർ തന്നെ ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ പരാതിക്കെതിരെ പരിഹാസവുമായി റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി. ആരോഗ്യ വകുപ്പിന്‍റെ പരാജയങ്ങൾ മറച്ചുപിടിക്കാനാണ് മന്ത്രി ‘നാടകം’ കളിക്കുന്നതെന്ന് ആരോപിച്ച ഒ.ഐ.സി.സി കമ്മിറ്റി, പ്രതീകാത്മകമായി ‘പൊളിറ്റിക്കൽ ഡ്രാമ’ അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി വീണ ജോർജിനെ മികച്ച നടിയായും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ മികച്ച നടനായും തെരഞ്ഞെടുത്തു. എ.എൻ. ഷംസീറാണ് മികച്ച സഹനടൻ. കരിങ്കൊടി പ്രതിഷേധത്തിനിടെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്നും കൈക്കും കഴുത്തിനും പരിക്കേറ്റുവെന്നും ആരോപിച്ച് മന്ത്രി നിലവിൽ ചികിത്സയിലാണ്. മന്ത്രിയെ പ്രതിഷേധക്കാർ ആക്രമിച്ചെന്ന് ആരോപിച്ച് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും, അക്രമം നടന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ഒ.ഐ.സി.സി നേതാക്കൾ ചൂണ്ടിക്കാട്ടി. പിണറായി സർക്കാരിന് കീഴിൽ സമ്പൂർണ പരാജയമായി മാറിയ ആരോഗ്യ വകുപ്പിന്‍റെ വീഴ്ചകൾ ജനശ്രദ്ധയിൽനിന്ന് മാറ്റാനാണ് ഇത്തരമൊരു നാടകം ആസൂത്രണം ചെയ്തതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. മന്ത്രിയെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.





