വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചു;ആറ് മണിവരെ 77.62% പോളിങ്
തിരുവനന്തപുരം: ആവേശത്തോടെ വിധിയെഴുതി കേരളം. സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു. 6 മണി വരെ 77.62 % ആണ് പോളിങ് ശതമാനം. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 ആയിരുന്നു. മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്– 77.63%. തൊട്ടടുത്ത് എറണാകുളവും (77.25%) പാലക്കാടു (77.09%)മാണ്. എറണാകുളം ജില്ലയിലെ കുന്നത്തുനാടാണ് ഏറ്റവും ഉയര്‍ന്ന പോളിങ് 81.99%. പാലക്കാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനെക്കാള്‍ പോളിങ് രേഖപ്പെടുത്തിക്കഴിഞ്ഞു.
കേരളത്തിലെ വോട്ടർമാരുടെ പങ്കാളിത്തത്തിൽ കാലാകാലങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കേരള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ പോളിംഗ് ശതമാനത്തിലുണ്ടായ ഏറ്റക്കുറച്ചിലുകൾ ശ്രദ്ധേയമാണ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 1960-ലാണ്, അന്ന് 85.72 ശതമാനം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
എന്നാൽ, പിന്നീട് ഈ റെക്കോർഡ് ഭേദിക്കപ്പെട്ടിട്ടില്ല. 1987-ലാണ് അവസാനമായി പോളിംഗ് ശതമാനം 80 കടന്നത്, അന്ന് 80.5 ശതമാനമായിരുന്നു പോളിംഗ് നില. ഇതിനുശേഷം വന്ന തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനത്തിൽ ഇടിവുണ്ടായതായി കാണാം. ഏറ്റവും ഒടുവിൽ 2021-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്, ഇത് മുൻകാലത്തെ വലിയ മുന്നേറ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കാണ്.





