യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സബ് ജയിലിലേക്ക് മാറ്റും. അതേസമയം, രഞ്ജിത്ത് ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. സിനിമാ ലൊക്കേഷനിൽ വെച്ച് യുവനടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ കൂടിയായ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന നടിയുടെ പരാതിയിലാണ് നടപടി. കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയിൽ വെച്ചാണ് ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് പൊലീസ് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്. മുൻപ് ബംഗാളി നടിയും ഒരു യുവാവും രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നെങ്കിലും ആ കേസുകളിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. എന്നാൽ നിലവിലെ കേസിൽ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകൾ ലഭിച്ചതാണ് ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിനെ പ്രേരിപ്പിച്ചത്.അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ നിർണായക വിവരങ്ങൾ അടങ്ങിയ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. ജനുവരി 30ന് സിനിമയുടെ സെറ്റിലെ കാരവാനിൽ വെച്ച് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നാണ് അതിജീവിതയുടെ മൊഴി. കേസിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെ, അതിനെ ശക്തമായി എതിർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) തീരുമാനം. രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും, സമാനമായ പരാതികൾ മുൻപും ഉയർന്നിട്ടുണ്ടെന്നും എസ്ഐടി കോടതിയെ അറിയിക്കും. കൃത്യമായ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് പൊലീസ് നിലപാട്.





