യുവനടിയുടെ പീഡനപരാതി; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും, കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും
കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് സബ് ജയിലിൽ തുടരും. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. രഞ്ജിത്തിനെ ശനിയാഴ്ച്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ബുധനാഴ്ച്ച രാവിലെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ജനുവരി 30 നാണ് കേസിനാസ്പദമായ കൃത്യം നടന്നതെന്ന് മജിസ്ട്രേറ്റിന് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സിനിമ സെറ്റിലെ കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിൻ്റെ അറസ്റ്റിലേക്ക് കടന്നത്. സമാനമായ രണ്ട് കേസുകൾ നേരത്തെയും രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. തുടർന്നാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം രഞ്ജിത്തിനെ എറണാകുളം സബ്ജയിലേക്ക് മാറ്റി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവെക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രാഥമിക ചോദ്യംചെയ്യൽ മാത്രമാണ് നടത്തിയിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്. തെളിവുകൾ കണ്ടെത്തുന്നതിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായാണ് കസ്റ്റഡി. കസ്റ്റഡി അപേക്ഷ ശനിയാഴ്ച എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഇതിനുശേഷമായിരിക്കും രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.





