തിരുവനന്തപുരത്ത് പൊലീസുകാരന് മർദനമേറ്റ സംഭവം; എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിൽ പൊലീസുകാരനെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരന് മർദനമേറ്റ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിൽ പൊലീസുക്കാരനെതിരെ കേസ്. എആർ ക്യാമ്പിലെ മിഥുൻ റോയ്ക്കെതിരെയാണ് കേസെടുത്തത്. മിഥുൻ തങ്ങളെ മർദിച്ചു എന്നായിരുന്നു എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതി. വഞ്ചിയൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലിസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉന്നത നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്.പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പൊലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.





