ഗവ. ആശുപത്രികളിൽ ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ക്രമീകരിച്ചു:  ഒ.പി ഒരു മണിക്കൂർ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളുടെ ഒ.പി സമയം ഒരു മണിക്കൂർ കൂട്ടി.രാവിലെ എട്ടുമുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെ ആയിരുന്നത് രണ്ടുവരെയാക്കി മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ ഡ്യൂട്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രി മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെയാണ് ബാധകമാക്കിയുള്ള ഉത്തരവ് ആരോഗ്യവകുപ്പിറക്കിയിട്ടുണ്ട്.ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും ഡോക്ടർമാരുടെ ജോലിഭാരം തുല്യമായി വിഭജിക്കാനും ലക്ഷ്യമിട്ടാണ് പരിഷ്‌കാരം എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ ഡ്യൂട്ടി രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് 2വരെ, ഉച്ചയ്‌ക്ക് 2 മുതൽ രാത്രി 8വരെ, രാത്രി 8മുതൽ അടുത്തദിവസം രാവിലെ 8വരെ (12 മണിക്കൂർ) എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളാക്കി.രാത്രി ഡ്യൂട്ടി എടുക്കുന്നവർക്ക് തൊട്ടടുത്ത ദിവസം ഓഫ് നൽകും. ഇത് പലയിടത്തും നിലവിലുണ്ടെങ്കിലും പാലിക്കുന്നുണ്ടായിരുന്നില്ല . ഈ വിഷയത്തിലെ പരാതിയെ തുടർന്നാണ് ഏകീകരിച്ചത്.സ്‌പെഷ്യാലിറ്റി ഡോക്ടർമാരും ജനറൽ കേഡർ ഡോക്ടർമാരും റൊട്ടേഷൻ അടിസ്ഥാനത്തിൽ വാർഡ് ഡ്യൂട്ടി നോക്കണം. 56 വയസ് കഴിഞ്ഞവരെയും ചീഫ് കൺസൾട്ടന്റുമാരെയും വാർഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. നേരത്തെ ഇത് 50 വയസായിരുന്നു. ‘കോൾ ഡ്യൂട്ടി’യിലുള്ള ഡോക്ടർമാർ ആശുപത്രിയുടെ എട്ട് കിലോമീറ്റർ ചുറ്റളവിലുണ്ടാകണം. അത്യാവശ്യഘട്ടത്തിൽ ഇവർക്ക് യാത്രാസൗകര്യം ആശുപത്രി ഉറപ്പാക്കും.ആശുപത്രി സൂപ്രണ്ടിന്റെ ഡ്യൂട്ടിസമയം രാവിലെ 8 മുതൽ വൈകിട്ട് മൂന്നുവരെയാക്കി. നേരത്തെ 10 മുതൽ 4 വരെയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button