മുഴപ്പിലങ്ങാട് ബീച്ചിൽ റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന; യുവതിയടക്കം മൂന്നുപേർ പിടിയിൽ
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ചിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ റിസോർട്ടിൽനിന്നും ഒന്നരക്കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേരെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിയായ കെ. സുനീർ (36), മാടപ്പീടികയിലെ പി.കെ. വിഷ്ണു (26), ടെമ്പിൾ ഗേറ്റിന് സമീപത്തെ ഫാത്തിമ ഹബീബ (29) തുടങ്ങിയവരെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. എടക്കാട് എസ്.ഐ കെ.എം. ഉണ്ണിമായയുടെ നേതൃത്വത്തിൽ ഇവർ താമസിച്ചിരുന്ന റിസോർട്ടിൽനിന്നാണ് യുവതി ഉൾപ്പെടെയുള്ള സംഘത്തെ പിടികൂടിയത്. സ്വകാര്യ വ്യക്തിയുടെ പാൻ ഷോർ റിസോർട്ടിൽ ഇവർ മുറിയെടുത്ത് താമസിച്ച് വരവെ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച നടത്തിയ എടക്കാട് പൊലീസിന്റെ മിന്നൽ റെയ്ഡിലാണ് പ്രതികൾ വലയിലായത്. റിസോർട്ടിന്റെ മുകളിലത്തെ മുറിയിൽനിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പൊലീസ് മുറിയിലെത്തുമ്പോൾ യുവതിയോടൊപ്പം മൂന്ന് വയസ്സുള്ള കുട്ടിയും കൂടെയുണ്ടായിരുന്നതായി എടക്കാട് പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് തുടർ ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എടക്കാട് പൊലീസ് അറിയിച്ചു.





