നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം
കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ രണ്ട് സ്ത്രീകളും അഞ്ച് പുരുഷൻമാരും ഉൾപ്പെടും.ശനിയാഴ്ച രാത്രി മനകമാന ക്ഷേത്ര സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടം നടന്നത്. 16 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ഷാഹിദ് ലഖാൻ ഗ്രാമത്തിന് സമീപം ഏകദേശം 150 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്കാണ് നിയന്ത്രണം വിട്ട ബസ് മറിഞ്ഞത്. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഏഴ് പേർ ഇന്ത്യൻ തീർത്ഥാടകരും ബാക്കി രണ്ടുപേർ നേപ്പാൾ സ്വദേശികളുമാണ്. അപകടകാരണം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.





