കുമ്മനം, ശ്രീധരന്‍പിള്ള,എം.ടി രമേശ്…; സ്ഥാനാര്‍ഥി പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ ബിജെപിയില്‍ അതൃപ്തി
തിരുവനന്തപുരം: സ്ഥാനാർഥി പട്ടികയെച്ചൊല്ലി ബിജെപിയിലും അതൃപ്തി. കുമ്മനം രാജശേഖരൻ, പി.എസ് ശ്രീധരൻപിള്ള, എം.ടി രമേശ് എന്നിവരെ ഒഴിവാക്കിയതിലാണ് അതൃപ്തി. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് നൽകിയതിലും അതൃപ്തിയുണ്ട്. ശബരിമല ഉൾക്കൊള്ളുന്ന റാന്നി മണ്ഡലം ട്വന്റി-20ക്ക് നൽകിയതിൽ ഒരു വിഭാഗം നേതാക്കാൾ എതിർപ്പറിയിച്ചു.47 മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് കഴിഞ്ഞദിവസം ബിജെപി പുറത്തിറക്കിയത്. പ്രധാന നേതാക്കളായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരടങ്ങിയതായിരുന്നു പട്ടിക. എന്നാൽ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻപിള്ള എം ടി രമേഷ് എന്നിവർ പട്ടികയിൽ ഉൾപ്പെട്ടില്ല. ഇതിനെ ചൊല്ലിയാണ് ബിജെപിയിലെ അതൃപ്തി. ആറന്മുള മണ്ഡലത്തിൽ കുമ്മനം രാജശേഖരനോ എം.ടി രമേശോ സ്ഥാനാർത്ഥിയാകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇരുവരും സ്ഥാനാർഥിയായില്ല. ആറന്മുള ബിഡിജെഎസ് നാണ് നൽകിയത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലം വിട്ടുനൽകിയതിനെതിരെ പാർട്ടിയിൽ ശക്തമായ എതിർപ്പുണ്ട്. ശബരിമല ഉൾക്കൊള്ളുന്ന റാന്നി മണ്ഡലം അടുത്തിടെ മുന്നണിയിൽ എത്തിയ ട്വന്റി20ക്കാണ് നൽകിയത്. കഴിഞ്ഞതവണ കെ.സുരേന്ദ്രൻ മത്സരിച്ച മണ്ഡലമാണ് റാന്നി. ഇവിടെ ഗോവ ഗവർണർ സ്ഥാനം ഒഴിഞ് തിരിച്ചെത്തിയ ശ്രീധരൻപിള്ളയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക വികാരം. എന്നാൽ, ഇത്തവണ ട്വന്‍റി-20 നിർത്തിയതാകട്ടെ ക്രിസ്ത്യൻ സ്ഥാനാർത്ഥിയെയും. ഇതിൽ പ്രാദേശിക ബിജെപി ഘടകം കടുത്ത അതിർത്തിയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം ഉണ്ടാക്കിയ മണ്ഡലമാണ് തൃപ്പൂണിത്തുറ. ഈ മണ്ഡലവും ട്വന്റി20 ആണ് ഇത്തവണ നൽകിയത്. ഇതിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്. തൃശ്ശൂരിലെ പ്രധാന നേതാവായ ബി.ഗോപാലകൃഷ്ണന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. ട്വന്റി20 യുടെ വരവാണ് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നിലെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. വി മുരളീധരൻ പക്ഷേ ജില്ലാ അധ്യക്ഷന്മാരുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് വിട്ടുനൽകിയെന്ന ആക്ഷേപമുണ്ട്. മുതിർന്ന നേതാക്കളെയും പ്രധാനമണ്ഡലങ്ങളും ഒഴിവാക്കിയുള്ള സ്ഥാനാർഥിപ്പട്ടിക തിരിച്ചടിയുണ്ടാക്കും എന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.





