എടിഎമ്മിൽ നിന്നും 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പണം വന്നില്ല; ബാങ്കിന് 3 ലക്ഷം രൂപ പിഴയിട്ട് കോടതി, സംഭവിച്ചത് ഇതാണ്!

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഒൻപത് വർഷം മുൻപ് നടന്ന ഒരു സാധാരണ എടിഎം ഇടപാട് ബാങ്ക് ഓഫ് ബറോഡയ്ക്ക് വരുത്തിവെച്ചത് ലക്ഷങ്ങളുടെ ബാധ്യത. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് പണം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിലാണ് ഒടുവിൽ ബാങ്കിന് വൻ തുക പിഴയൊടുക്കേണ്ടി വന്നത്. 2017 ഫെബ്രുവരി 18-ന് സൂറത്തിലെ ഉധ്നയിലുള്ള എസ്ബിഐ എടിഎമ്മിൽ നിന്നാണ് പരാതിക്കാരൻ 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചത്.കാർഡ് ഇട്ട് പിൻ നമ്പർ നൽകിയെങ്കിലും പണമോ രസീതോ വന്നില്ല. എന്നാൽ നിമിഷങ്ങൾക്കകം അക്കൗണ്ടിൽ നിന്ന് 10,000 രൂപ ഡെബിറ്റ് ആയതായി മെസേജ് ലഭിച്ചു.ഫെബ്രുവരി 21 ന് ബാങ്ക് ഓഫ് ബറോഡയുടെ ഡംഭാൽ ശാഖയിൽ ഉപഭോക്താവ് രേഖാമൂലമുള്ള പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർച്ചയായ ഇമെയിലുകൾക്കും പരാതികൾക്കും ബാങ്ക് കൃത്യമായ മറുപടി നൽകിയിരുന്നില്ല. റിസര്‍വ് ബാങ്കിനെയും മറ്റ് അധികാരികളെയും സമീപിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നതിനായി അദ്ദേഹം എസ്‌ബി‌ഐയിൽ ഒരു വിവരാവകാശ അപേക്ഷയും നൽകി. ഇതിനും പ്രതികരണമുണ്ടായില്ല. ഒടുവിൽ ഡിസംബര്‍ 20ന് ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു.തകരാര്‍ സംഭവിച്ച എടിഎം എസ്ബിഐയുടേതാണെന്നും ഇടപാടിൽ പിഴവുണ്ടായിട്ടില്ലെന്ന് അവരുടെ രേഖകളിൽ കാണുന്നുണ്ടെന്നും അതിനാൽ ബാങ്ക് ഉത്തരവാദിയല്ലെന്നും ബാങ്ക് ഓഫ് ബറോഡ വാദിച്ചു.എന്നാൽ ഉപഭോക്തൃ കമ്മീഷൻ ഈ വാദം തള്ളിക്കളഞ്ഞു. ആർ‌ബി‌ഐ നിയമങ്ങൾ അനുസരിച്ച്, തുക അഞ്ച് ദിവസത്തിനുള്ളിൽ തിരികെ നൽകണമായിരുന്നുവെന്നും എന്നാൽ ബാങ്ക് അത് ചെയ്തില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.ബാങ്കിന്‍റെ സേവനത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയ കോടതി 10,000 രൂപയും അതിന്റെ പലിശയും, കൂടാതെ പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിനും നിയമപോരാട്ടത്തിനുമുള്ള നഷ്ടപരിഹാരവും ചേർത്ത് ഏകദേശം 3 ലക്ഷം രൂപ നൽകാൻ ഉത്തരവിടുകയായിരുന്നു. അതായത് യഥാർഥ തുകയുടെ 30 ഇരട്ടിയോളം ബാങ്ക് ഇപ്പോൾ നൽകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button