പെരുന്നാളിന് പ്രവാസി യാത്രക്കാർക്ക് ആശ്വാസം; വിമാന ടിക്കറ്റ് നിരക്ക് കുറയും
ദുബായ്: യുഎഇ വ്യോമപാതയിലെ ഗതാഗതം സാധാരണ നിലയിലായതോടെ വിമാന ടിക്കറ്റ് നിരക്കുകളിൽ വലിയ മാറ്റമുണ്ടാകുമെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.
തിങ്കളാഴ്ച ഇന്ന് മുതൽ പുതിയ നിരക്കുകൾ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളിൽ പ്രതിഫലിച്ചു തുടങ്ങും.
ഫെബ്രുവരി 28 മുതൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതോടെ വിമാനങ്ങളിലെ സീറ്റുകളുടെ എണ്ണം വർധിക്കുന്നതാണ് വില കുറയാൻ പ്രധാന കാരണം.
ഇന്ത്യയിലേക്കുള്ള വിമാന നിരക്കുകളിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദിവസേന 40 സർവീസുകൾ നടത്തിയിരുന്ന ഇൻഡിഗോ നിലവിൽ അതിന്റെ പകുതിയിൽ താഴെ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. ഇവ പൂർണ ശേഷിയിൽ പ്രവർത്തനം തുടങ്ങുന്നതോടെ നിരക്ക് പകുതിയോളമായി കുറഞ്ഞേക്കും.
ഏപ്രിൽ ആദ്യം ഇന്ത്യയിലേക്കുള്ള വൺവേ ടിക്കറ്റിന് 1800 മുതൽ 2000 ദിർഹം വരെയായിരുന്നു ശരാശരി നിരക്ക്. ഇത് കഴിഞ്ഞ വർഷത്തെ വേനൽക്കാല നിരക്കുകളിലേക്ക് താഴുമെന്നാണ് പ്രതീക്ഷ.
ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27-നോ 28-നോ ആയിരിക്കും വരിക. പെരുന്നാൾ അവധിയും സ്കൂളുകളിലെ മിഡ്-ടേം അവധിയും ചേർത്ത് ഒൻപത് ദിവസത്തെ അവധിയാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.
ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ യാത്ര വേണ്ടെന്നു വെച്ചിരുന്ന പല കുടുംബങ്ങളും പുതിയ സാഹചര്യത്തിൽ യാത്രയ്ക്ക് പദ്ധതിയിടുന്നുണ്ട്.





