നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് അമേരിക്ക അപലപിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിലെ യുഎസ്-ഇസ്രായേൽ സർവകലാശാലകളെ ആക്രമിക്കും; ക്യാമ്പസുകളിൽ നിന്ന് ഒരു കിലോമീറ്റർ മാറി നിൽക്കണമെന്ന് ഇറാൻ
ഇറാന്‍റെ സർവ്വകലാശാലകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോര്‍പ്സ് മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രയേലുമാണ് ഇറാന്‍റെ രണ്ട് സർവ്വകലാശാലകൾക്ക് നേരെ ആക്രമണം നടത്തിയത്.
മാർച്ച് 30 ടെഹ്‌റാൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി അമേരിക്കൻ ഭരണകൂടം ഇറാന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ ഔദ്യോഗികമായി അപലപിക്കണം. അല്ലാത്തപക്ഷം ഗൾഫ് മേഖലയിലെ അമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാനിയൻ മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രസ്താവന.
എല്ലാ ജീവനക്കാരും, പ്രൊഫസർമാരും, അമേരിക്കൻ സർവകലാശാലകളിലെ വിദ്യാർത്ഥികളും, ചുറ്റുമുള്ള പ്രദേശങ്ങളിലെ താമസക്കാരും കാമ്പസുകളിൽ നിന്ന് കുറഞ്ഞത് ഒരു കിലോമീറ്റർ അകലെ നിൽക്കണമെന്ന് ഗാർഡ് സിവിലിയന്മാരോട് മുന്നറിയിപ്പ് നൽകി.
ഖത്തറിലെ ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ നിരവധി യുഎസ് സർവകലാശാലകൾ ഗൾഫിലുടനീളം കാമ്പസുകൾ പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ടെഹ്‌റാനിലെ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ഇടങ്ങളിൽ മിസൈൽ ആക്രമണം നടന്നിരുന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിനെത്തുടർന്നാണ് ഗൾഫ് രാജ്യങ്ങളിലെ വിദേശ സർവ്വകലാശാലകൾക്ക് നേരെ ഇറാൻ തിരിയുന്നത്.





