മണാലിയിൽ ഒറ്റയ്‌ക്ക് ട്രക്കിംഗ്; മഞ്ഞിൽ കുടുങ്ങി മലപ്പുറം സ്വദേശി; അതിസാഹസികമായി രക്ഷിച്ച് ഹിമാചൽ പോലീസ്; അർഷാദിനെ താഴെ എത്തിച്ചത് തോളിലേറ്റി
ഷിംല: മണാലിയിൽ ഒറ്റയ്‌ക്ക് ട്രക്കിങ്ങിന് പോയി കുടുങ്ങിയ മലപ്പുറം സ്വദേശിയെ ഹിമാചൽ പൊലീസ് അതിസാഹസികമായി രക്ഷിച്ചു. 20 വയസ്സുകാരനായ അർഷാദാണ് ബിയാസ് കുണ്ടിലെ കൊടും തണുപ്പിൽ കുടുങ്ങിയത്.അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ഷൂസ് നനയുകയും തണുപ്പ് അസഹനീയമാവുകയും ചെയ്തതോടെ ഒരടി പോലും മുന്നോട്ട് വെക്കാൻ കഴിയാതെ അർഷാദ് വഴിയിൽ കുടുങ്ങി. ഒടുവിൽ യുവാവ് തന്നെ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഉടൻ തന്നെ സംഘം രക്ഷാപ്രവർത്തിനായി തിരിച്ചു.ധുന്ധി പാലത്തിന് മുകളിൽ കിലോമീറ്ററുകളോളം മഞ്ഞുമൂടിക്കിടന്ന ദുർഘടമായ പാതയിലൂടെയാണ് പോലീസ് സംഘം അർഷാദിനടുത്തേക്ക് എത്തിയത്. വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്ത പ്രദേശമായതിനാൽ, അവശനായ യുവാവിനെ ഉദ്യോഗസ്ഥൻ തോളിലേറ്റിയാണ് താഴെയെത്തിച്ചത്. നിലവിൽ മണാലിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അർഷാദിന്റെ ആരോഗ്യനില തൃപ്തികരമാണ്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾക്കായി ഹിമാചൽ പൊലീസ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഹിമപാതവും മോശം കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ സുരക്ഷാ ഉപകരണങ്ങളോ ഗൈഡുകളുടെ സഹായമോ ഇല്ലാതെ ഒറ്റയ്‌ക്ക് ട്രെക്കിങ്ങിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.





