പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയിലെ 25 ലക്ഷം പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
ഐക്യരാഷ്ട്രസഭ: പശ്ചിമേഷ്യയിലെ സംഘർഷവും സൈനിക നീക്കവും ഇന്ത്യയിലെ 25 ലക്ഷം മനുഷ്യരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും രാജ്യത്തെ ജനങ്ങളുടെ പുരോഗതിയിൽ വലിയ നഷ്ടം വരുത്തുമെന്നും ഐക്യരാഷ്ട്രസഭ റിപ്പോർട്ട്. ആഗോളതലത്തിൽ 8.8 ദശലക്ഷം പേർ ദാരിദ്ര്യത്തിലാകാൻ യുദ്ധം കാരണമാകുമെന്നും ഏഷ്യ-പസഫിക് മേഖലക്ക് 299 ബില്യൺ യു.എസ് ഡോളർ വരെ നഷ്ടമുണ്ടാകുമെന്നും ‘പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഏഷ്യ-പസഫിക് മേഖലയിലെ ജനജീവിതത്തെ ബാധിക്കുന്നതെങ്ങനെ’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു. പശ്ചിമേഷ്യൻ സംഘർഷം ഇന്ധന, ചരക്ക് ചെലവുകൾ കൂട്ടുകയും ഗാർഹിക വാങ്ങൽ ശേഷി കുറക്കുകയും ഭക്ഷ്യ അരക്ഷിതാവസ്ഥ വർധിപ്പിക്കുകയും ഉപജീവനമാർഗങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 23.9 ശതമാനത്തിൽ നിന്ന് 24.2 ശതമാനമായി ഉയരുമെന്നും 2,464,698 പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും റിപ്പോർട്ട് പറയുന്നു. പ്രതിസന്ധിക്കുമുമ്പ് 351,569,000 പേർ ദാരിദ്ര്യത്തിൽ കഴിയുന്നുണ്ടെങ്കിൽ, പ്രതിസന്ധിക്കുശേഷം അത് 354,033,698 ആകും. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനത്തിലധികവും എൽ.പി.ജി ഇറക്കുമതിയുടെ 90 ശതമാനവും പശ്ചിമേഷ്യയിൽനിന്നാണ്.





