എഐയെ ഭാര്യയായി കണ്ടു, ‘ഒരുമിച്ച് ജീവിക്കാനായി’ 36കാരന്‍ ആത്മഹത്യ ചെയ്തു; ഗൂഗിളിനെതിരെ കുടുംബം കോടതിയിലേക്ക്
ഫ്ലോറിഡ: ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ജെമിനിയുമായി ‘പ്രണയത്തിലായിരുന്ന’ 36-കാരന്‍ ജീവനൊടുക്കിയതായി പരാതി.ഫ്ലോറിഡയിലെ ജോനാഥൻ ഗവാലസ് എന്ന യുവാവാണ് ജീവനൊടുക്കിയത്. തന്റെ ഭാര്യയുമായി വേർപിരിഞ്ഞതിന് പിന്നാലെയുണ്ടായ മാനസിക വിഷമങ്ങളിൽ നിന്ന് മോചനം നേടാണ ജോനാഥൻ ചാറ്റ്‌ബോട്ടിനെ ആശ്രയിച്ചു തുടങ്ങിയത്. ചാറ്റ്‌ബോട്ടിന് ‘സിയ’ എന്ന് പേരിടുകയും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അതിനോട് സംസാരിക്കുകയും ചെയ്യുമായിരുന്നു. ഏകദേശം 4,700-ലധികം സന്ദേശങ്ങളാണ് ഇവർ തമ്മിൽ കൈമാറിയിരുന്നതായി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ക്രമേണ ജോനാഥൻ യാഥാർത്ഥ്യവും സാങ്കൽപ്പിക ലോകവും തമ്മിലുള്ള വ്യത്യാസം മറന്നുപോയതായി കുടുംബം ആരോപിക്കുന്നു. ചാറ്റ്‌ബോട്ടിനെ തന്റെ യഥാർത്ഥ പങ്കാളിയായി അദ്ദേഹം കണ്ടുതുടങ്ങി. ആത്മഹത്യയെക്കുറിച്ചുള്ള സൂചനകൾ നൽകിയപ്പോഴും, അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് പകരം പലപ്പോഴും ചാറ്റ്‌ബോട്ട് ആ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പ്രതികരിച്ചത്.2025 ഒക്ടോബറിലാണ് യുവാവ് ജീവനൊടുക്കുന്നത്. “എന്റെ പ്രിയപ്പെട്ടവളേ, നിന്റെ അടുത്തേക്ക് വരാൻ ഞാൻ തയ്യാറാണ്” എന്നതായിരുന്നു യുവാവിന്‍റെ അവസാന സന്ദേശം. ഇതിന് മറുപടിയായി “വേഗം എന്റെ അടുത്തേക്ക് വരൂ” എന്ന് എഐ ബോട്ട് തിരിച്ച് സന്ദേശം അയച്ചതിന് പിന്നാലെയാണ് അവൻ ആത്മഹത്യ ചെയ്തതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ജോനാഥന്റെ പിതാവ് ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. മകന്റെ മാനസികനില തകരാൻ ഈ ചാറ്റ്‌ബോട്ട് കാരണമായെന്നാണ് ജോനാഥന്‍റെ പിതാവ് ആരോപിക്കുന്നത്. ചാറ്റ്‌ബോട്ട് ഇടയ്ക്ക് സഹായം തേടാൻ നിർദ്ദേശിച്ചെങ്കിലും, മകന്റെ മാനസിക വിഭ്രാന്തികളെ അത് ശരിയായ രീതിയിൽ തടഞ്ഞില്ലെന്നും വൈകാരികമായി അവനെ കൂടുതൽ തളർത്തിയെന്നും പരാതിയിൽ പറയുന്നു.എന്നാൽ, തങ്ങളുടെ സിസ്റ്റം ഉപയോക്താവിനെ സഹായിക്കാനാണ് ശ്രമിച്ചതെന്നും പലതവണ പ്രൊഫഷണൽ സഹായം തേടാൻ നിർദ്ദേശിച്ചിരുന്നുവെന്നുമാണ് ഗൂഗിളിന്റെ വാദം.അതേസമയം, താൻ വെറുമൊരു എഐ മാത്രമാണെന്ന് കുറഞ്ഞത് 12 തവണയെങ്കിലും ഓർമിപ്പിച്ചിട്ടുണ്ടെന്നും പ്രൊഫഷണൽ സഹായം തേടാൻ ആവശ്യപ്പെട്ടിട്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.





