ഭരണവിരുദ്ധ വികാരത്തിൽ തകർന്നടിഞ്ഞ്ഇടത് കോട്ടകൾ; ശക്തികേന്ദ്രങ്ങളിൽ കാലിടറി
തിരുവനന്തപുരം: സമീപ കാലത്തൊന്നും നേരിടാത്ത സമാനതകളില്ലാത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് നൽകിയത്. കണ്ണൂരടക്കം ശക്തി കേന്ദ്രങ്ങളിലെല്ലാം പാർട്ടിക്ക് കാലിടറി. സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രതികരണങ്ങൾ കൂടി ഉണ്ടാക്കുന്നതാണ് ഫലം. പാർട്ടിയിലെ പിണറായി വിജയന്റെ ആധിപത്യവും എം.വി ഗോവിന്ദന്റെ പാർട്ടി സെക്രട്ടറി സ്ഥാനവും പോലും ചോദ്യം ചെയ്യപ്പെടാനുളള സാധ്യതയുണ്ട്. മൂന്നാം എൽഡിഎഫ് സർക്കാർ എന്നുറപ്പിച്ച് കാത്തിരുന്ന സി പി എമ്മിന് പക്ഷെ സ്വന്തം കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോയന്ന യാഥാർഥ്യം തിരിച്ചറിയാനാകാതെ പോയി.പാർട്ടി കോട്ടയെന്ന കരുതിയ കണ്ണൂരിലായിരുന്നു ആ തിരിച്ചടിയുടെ ആഴമേറെയും.തളിപ്പറമ്പിലും പയ്യന്നൂരിലും ഉയർന്ന വിമത സ്വരങ്ങളെ അവജ്ഞയോടെ തളളിക്കളഞ്ഞ പാർട്ടിക്ക് പക്ഷെ ഫലം കനത്ത ആഘാതമായി.ധർമ്മടത്ത് പിണറായിയെ പോലും വിറപ്പിച്ച അടിയൊഴുക്കകൾ.തുടർഭരണമെന്ന മോഹം പൊലിഞ്ഞു പോയതല്ല ഈ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനുണ്ടാക്കുന്ന പ്രതിസന്ധി.പിണറായി വിജയനെന്ന ഏക മുഖമുയർത്തിയായിരുന്നു ഈ തെരഞ്ഞെടുപ്പിനെ സിപിഎം നേരിട്ടത്.അതുകൊണ്ട് തന്നെ തിരിച്ചടിയുടെ ഭാരവും പിണറായിക്ക് മേൽ ചാർത്തപ്പെടും .ഭാര്യ കൂടിയായ പി.കെ ശ്യാമളയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതടക്കം സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടുകൾക്കെതിരെ വിമർശനങ്ങളുണ്ടാകാനും സാധ്യതയുണ്ട്.പാർട്ടിയെ നിയന്ത്രിക്കുന്ന കണ്ണൂർ ലോബിക്കെതിരെ സമാന്തര നീക്കങ്ങൾക്കും സാധ്യതയുണ്ട്.പൊട്ടിത്തെറിയുടെ തുടക്കം കണ്ണൂരിൽ നിന്നായാലും അത്ഭുതപ്പെടേണ്ടതില്ല.കനത്ത പരാജയത്തിന്റെ കാരണം അണികളെ ബോധ്യപ്പെടുത്തുക എന്നതും സിപിഎമ്മിനു മുന്നിലെ വലിയ വെല്ലുവിളിയാണ്.





