പഠനഭാരം താങ്ങാനാവാതെ പുലര്‍ച്ചെ 2 മണിക്ക് അച്ഛനെ ഫോണിൽ വിളിച്ചു കരഞ്ഞു; അത്ഭുതപ്പെടുത്തി പിതാവിന്‍റെ മറുപടി!

മുംബൈ: ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണ് മെഡിക്കൽ പരീക്ഷ. കുന്നോളം പുസ്തകങ്ങൾ, നിരന്തരമായ പരീക്ഷകൾ, ക്രമരഹിതമായ ഉറക്കം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികളെ പോലും തളര്‍ത്തും. വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്നതിൽ മാതാപിതാക്കളും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. മക്കൾ മറ്റുള്ളവരെക്കാൾ മുന്നിലെത്തണമെന്നും നല്ല മാര്‍ക്ക് വാങ്ങണമെന്നുള്ള ചിന്തയാണ് ഇതിന് പിന്നിൽ. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്ന മാതാപിതാക്കളുമുണ്ട്. അത്തരത്തിലൊരു പിതാവിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പഠനഭാരം താങ്ങാനാവാതെ പുലര്‍ച്ചെ രണ്ട് മണിക്ക് ഒരു പെൺകുട്ടി അച്ഛനെ വിളിച്ച് സങ്കടം പറയുകയാണ്. പല മാതാപിതാക്കളും തങ്ങളുടെ കുട്ടിയെ പഠനം തുടരാൻ ശകാരിക്കുകയോ നിർബന്ധിക്കുകയോ ചെയ്‌തിട്ടുണ്ടാകാം. എന്നാൽ ഈ വീഡിയോയിലെ അച്ഛൻ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിച്ചത്.”മകളെ ഡോക്ടറാവുക എന്നത് ജീവിതത്തിലെ ഏറ്റവും വിലയ കാര്യമൊന്നുമല്ല. ലോകത്ത് ധാരാളം ജോലികളുണ്ട്. നീ ഇപ്പോഴും ചെറുപ്പമാണ്. ഈ സമ്മർദ്ദം ഒറ്റയ്ക്ക് ചുമക്കരുത്. നിനക്ക് ക്ഷീണം തോന്നുന്നുവെങ്കിൽ, അത് ഉപേക്ഷിക്കൂ. ഞാൻ ഇപ്പോഴും ആരോഗ്യവാനാണ്. എനിക്ക് സമ്പാദിക്കാൻ കഴിയും. പണത്തെക്കുറിച്ച് നീ വിഷമിക്കേണ്ടതില്ല. സന്തോഷമായിരിക്കൂ.” എന്നായിരുന്നു പിതാവിന്‍റെ മറുപടി.രാജ്യത്തിന്‍റെ പല ഭാഗത്തു നിന്നുള്ള കോച്ചിങ് സെന്‍ററുകളിൽ നിന്നും പതിവായി ആത്മഹത്യ വാര്‍ത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഈ വീഡിയോ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ നിമിഷം തുടക്കമിട്ടു. കുട്ടികൾക്ക് ഫുൾ മാർക്കുകളേക്കാൾ വൈകാരിക സുരക്ഷ ആവശ്യമാണെന്ന ഓർമ പ്പെടുത്തലായി ഈ പിതാവിന്റെ വാക്കുകൾ വേറിട്ടുനിൽക്കുന്നു. “എന്തായാലും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്” എന്ന ലളിതമായ ഒരു വാചകം വലിയ മാറ്റമുണ്ടാക്കുമെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ ഇതുപോലെ മറ്റാരും അറിയാത്ത ഒരുപാട് മാതാപിതാക്കൾ തങ്ങളുടെ മക്കളെ അവരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കുന്നുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button