തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 10 കിലോമീറ്റർ രോഗനിരീക്ഷണ മേഖലയാക്കി
തൃശൂർ: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി. ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഐസക് സാം അറിയിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം കണ്ടെത്തിയത്. രോഗബാധ കണ്ടെത്തിയ ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. പന്നി, പന്നിമാംസം, പന്നി ഉൽപന്നങ്ങൾ, തീറ്റ എന്നിവയടക്കം രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചു. ഈപ്രദേശത്ത് പന്നികളുടെ വിൽപനയും വിതരണം നടത്തുന്ന കടകളുടെ പ്രവർത്തനം നിർത്തിവെക്കാനും നിർദേശമുണ്ട്. 2020നാണ് ഇന്ത്യയില്‍ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. അസമിലേയും അരുണാചലിലേയും ഗ്രാമങ്ങളിലായിരുന്നു രോഗബാധ. കേരളത്തില്‍ 2022ലാണ് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലും നെന്മേനി ഗ്രാമപഞ്ചായത്തിലും പിന്നെ കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിക്കുകയുണ്ടായി. അന്ന് രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കിയിരുന്നു.
