നേപ്പാളിനെ 10 വിക്കറ്റിന് തകർത്ത് അസൂറിപ്പട; ലോകകപ്പിൽ ഇറ്റലിക്ക് കന്നിവിജയം
മുംബൈ: ട്വന്‍റി20 ലോകകപ്പിൽ തങ്ങുടെ ആദ്യ ജയം സ്വന്തമാക്കി ഇറ്റലി. ഗ്രൂപ്പ് സിയിൽ നേപ്പാളിനെ 10 വിക്കറ്റിന് തകർത്താണ് അസൂറിപ്പട ടൂർണമെന്‍റിൽ തങ്ങളുടെ ആദ്യ ജയം ആഘോഷിച്ചത്. ഹിമാലയൻ രാജ്യമുയർത്തിയ 124 റൺസ് വിജയലക്ഷ്യം 44 പന്തുകൾ ശേഷിക്കേ ഇറ്റാലിയൻ ഓപണിങ് സഖ്യം മറികടന്നു. ഓപണർമാരും സഹോദരങ്ങളുമായ ജസ്റ്റിൻ മോസ്കയും (44 പന്തിൽ 60) ആന്തണി മോസ്കയും (62) അപരാജിത അർധ സെഞ്ച്വറികൾ സ്വന്തമാക്കി. ജയത്തോടെ ഗ്രൂപ്പിൽ ഇംഗ്ലണ്ടിനെ മറികടന്ന് മൂന്നാമതെത്താനും ഇറ്റലിക്കായി. സ്കോർ: നേപ്പാൾ -19.3 ഓവറിൽ 123 പുറത്ത്, ഇറ്റലി -12.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 124. മത്സരത്തിൽ ടോസ് നേടിയ ഇറ്റലി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോഡിൽ രണ്ടക്കം തികക്കുന്നതിനു മുമ്പ് കുശാൽ ഭുർതേലിന്‍റെ വിക്കറ്റ് നേപ്പാളിന് നഷ്ടമായി. ആസിഷ് ഷെയ്ഖ് (20), രോഹിത് പൗഡൽ (23), ദിപേന്ദ്ര സിങ് അയ്റി (17), ആരിഫ് ഷെയ്ഖ് (27), കെ.സി. കരൺ (18) എന്നിവർക്ക് മാത്രമാണ് നേപ്പാൾ ബാറ്റിങ് നിരയിൽ രണ്ടക്കം കടക്കാനായത്. നാലോവറിൽ 18 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റ് പിഴുത കൃഷൻ കലുഗമഗെയാണ് അസൂറികളുടെ ബൗളിങ്ങിന് നേതൃത്വം നൽകിയത്.





