പെൺകുട്ടിയോട് ഗർഭം തുടരാൻ കോടതിക്ക് നിർബന്ധിക്കാനാവില്ല -സുപ്രീംകോടതി
ന്യൂഡൽഹി: ഒരു സ്ത്രീയെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം തുടരാൻ ഒരു കോടതിക്കും നിർബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി. 15 വയസ്സുള്ള പെൺകുട്ടിയുടെ ഏഴ് മാസം പിന്നിട്ട ഗർഭം അലസിപ്പിക്കാൻ കോടതി അനുവദിച്ചു. ജനിക്കേണ്ട കുട്ടിയുടേതല്ല, ഗർഭിണിയുടെ ഹിതമാണ് പ്രസക്തമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അത്തരമൊരു ഗർഭം തുടരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാനസികാരോഗ്യം, വിദ്യാഭ്യാസ സാധ്യതകൾ, സാമൂഹിക നില എന്നിവയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോടതി ഊന്നിപ്പറഞ്ഞു. അനാവശ്യ ഗർഭം വഹിക്കുന്നത് തുടരാൻ നിർബന്ധിതയായാൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെടുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.





