സൈബർ തട്ടിപ്പുകാർക്ക് കടിഞ്ഞാൺ; നാല് വർഷത്തിനിടെ സർക്കാർ തിരിച്ചുപിടിച്ചത് 8,189 കോടി രൂപ
ന്യൂഡൽഹി: രാജ്യത്ത് സൈബർ കുറ്റവാളികൾ തട്ടിയെടുക്കാൻ ശ്രമിച്ച കോടിക്കണക്കിന് രൂപ കേന്ദ്ര സർക്കാർ ഇടപെടലിലൂടെ തിരിച്ചുപിടിച്ചതായി ആഭ്യന്തര മന്ത്രാലയം. 2021 മുതൽ 2025 വരെയുള്ള നാല് വർഷത്തിനിടെ 8,189 കോടി രൂപയാണ് സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനായതെന്ന് മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ ലിഖിതയാണ് നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്. കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള ‘സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം’ (CFCFRMS) വഴി ലഭിച്ച 23.61 ലക്ഷം പരാതികൾ പരിഹരിച്ചാണ് ഈ പണം തിരിച്ചുപിടിച്ചത്. ഇതിനോടൊപ്പം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച 12.21 ലക്ഷം സിം കാർഡുകളും മന്ത്രാലയം ബ്ലോക്ക് ചെയ്തു. കൂടാതെ തട്ടിപ്പുകൾക്ക് ഉപയോഗിച്ച 3.03 ലക്ഷം മൊബൈൽ ഫോൺ ഐ.എം.ഇ.ഐ (IMEI) നമ്പറുകളും റദ്ദാക്കിയിട്ടുണ്ട്. 2024 സെപ്റ്റംബറിൽ ആരംഭിച്ച ‘സസ്‌പെക്റ്റ് രജിസ്ട്രി’ വഴി 9,055.27 കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകൾ തടയനായതായി ബന്ദി സഞ്ജയ് കുമാർ ലിഖിത പറഞ്ഞു. സൈബർ തട്ടിപ്പിന് ഇരയാകുന്നവർക്ക് ഉടൻ പരാതി നൽകാനായി ‘1930’ എന്ന ടോൾ ഫ്രീ നമ്പറും പോർട്ടലും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. തട്ടിപ്പ് നടന്ന ഉടൻ തന്നെ റിപ്പോർട്ട് ചെയ്താൽ പണം കൈമാറുന്നത് തടയാനും തുക തിരികെ ലഭിക്കാനും ഈ സംവിധാനം സഹായിക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം, സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. 2021ൽ 14,007 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2023ൽ ഇത് 19,466 കേസുകളായി ഉയർന്നു. ബാങ്കുകളുമായി സഹകരിച്ച് ‘മ്യൂൾ അക്കൗണ്ടുകൾ’ (പണം കടത്താൻ ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകൾ) കണ്ടെത്തുന്നതിനും കേന്ദ്രം നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സൈബർ സുരക്ഷാ കാര്യങ്ങളിൽ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേർന്ന് കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.





