ദീപകിന്‍റെ ആത്മഹത്യ; ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ
തൊടുപുഴ: ബസിൽ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ദീപകിന്‍റെ മരണത്തിൽ ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ. വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് തൊടുപുഴ സ്വദേശി അജയ് ഉണ്ണിയാണ് ആഹ്വാനം നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു അജയ് ഉണ്ണി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് ഇയാൾ.അതേസമയം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർത്ത യുവതിയെ ഉടൻ പിടികൂടണം എന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഷിംജിതയെ പിടികൂടിയാൽ മാത്രമേ മകന് നീതി കിട്ടുകയുള്ളു എന്ന് ദീപകിന്‍റെ അച്ഛൻ ചോയി പറഞ്ഞു. ബസിൽ വെച്ച് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ ഷിംജിത ഒളിവിലാണെന്നാണ് സൂചന. ഇവരെ കണ്ടെത്താൻ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ശ്രമം തുടങ്ങി.യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുകയും ചെയ്തു. സംഭവത്തിൽ കുടുംബം പരാതി നൽകിയിരുന്നു. കമീഷണർ ഓഫീസിലെത്തിയാണ് പരാതി നൽകിയത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നോർത്ത് സോൺ ഡിഐജിയോട് നിർദേശിക്കുകയും ചെയ്തു.ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് അരീക്കാട് സ്വദേശിയായ യുവതി വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.





