കടം വാങ്ങിയ തുക തിരിച്ച് നൽകിയില്ല; പ്രവാസിയുടെ വീടിനും വാഹനങ്ങൾക്കും തീയിട്ടു
പാലക്കാട്: മുതുതലയിൽ പ്രവാസിയുടെ വാഹനങ്ങൾക്കും വീടിനും തീയിട്ടു. കടംവാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ച് നൽകാത്തതിനാണ് കാറിനും വീടിനും തീയിട്ടതെന്നാണ് വിവരം. തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച എറണാകുളം പറവൂർ സ്വദേശി പ്രേംദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മുതുതല പഞ്ചായത്ത് ഓഫീസിന് സമീപത്ത് താമസിക്കുന്ന ഇബ്രാഹീമിന്റെ വീടിന്റെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിനും സ്‌കൂട്ടറിനും തീയിട്ടത്. തീ വീട്ടിലേക്കും പടർന്നു പിടിക്കുകയായിരുന്നു. എറണാകുളം പറവൂർ സ്വദേശി പ്രേംദാസാണ് തീയിട്ടത്. വീട്ടുടമ ഇബ്രാഹിം വിദേശത്താണ്. ശബ്ദം കേട്ട് വീട്ടിൽ ഉള്ളവർ ഇറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി. തീയിട്ട ശേഷം പ്രതി കത്തി ഉപയോഗിച്ച് സ്വന്തം കഴുത്ത് മുറിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രേംദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ നിന്നും കടം വാങ്ങിയ ഒരു ലക്ഷം രൂപ നൽകാത്തതിനാണ് കാറിനും വീടിനും തീയിട്ടത് എന്നാണ് പ്രേംദാസിൽ നിന്നും ലഭിച്ച നോട്ടീസിൽ നിന്നും മനസിലാകുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.





