ഇന്ധനവില വർധന: കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിക്കുന്നു
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനവില വർധിപ്പിക്കുമോയെന്ന ആശങ്കയിലാണ് ജനം. പല സ്വകാര്യ എണ്ണക്കമ്പനികളും ഇന്ധനവില കൂട്ടി. പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം ഇന്ധനത്തിനും വില ഉയർത്തി. പക്ഷേ വാഹന വിൽപനയിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപന ഇടിഞ്ഞെങ്കിലും കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപന വർധിക്കുന്നുണ്ട്.
മാർച്ചിൽ 19,711 ഇലക്ട്രിക് കാറുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തതെന്നാണ് പരിവാഹൻ പോർട്ടലിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2024 മാർച്ചിനേക്കാൾ 49 ശതമാനമാണ് വര്‍ധന. 2026 ജനുവരിയിൽ 19,322 കാറുകള്‍ വിറ്റിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പനയും മുൻവർഷത്തേക്കാൾ 36 ശതമാനം വര്‍ധിച്ച് 1,77,845 ആയി. 2025 ഒക്ടോബറിലെ 1,44,378 എന്ന റെക്കോർഡാണ് മറികടന്നത് ഇത്തവണ മറികടന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) രാജ്യത്താകെ 1,96,754 ഇലക്ട്രിക് കാറുകളാണ് വിറ്റത്. മുൻവർഷത്തേക്കാൾ 82 ശതമാനം അധികം. 2024-25 വർഷം 1,08,342 ഇലക്ട്രിക് കാറുകള്‍ നിരത്തിൽ എത്തിയിരുന്നു. മാർച്ച് 31ന് സമാപിച്ച കഴിഞ്ഞ 2025-26 സാമ്പത്തിക വർഷം 14 ലക്ഷം ഇലക്ട്രിക് ഇവി വിൽപന നടത്തി. സാമ്പത്തിക വർഷത്തെ അവസാന മാസമായതിനാൽ മാർച്ചിൽ പൊതുവേ വാഹന വിൽപന കൂടാറുണ്ട്. എന്നാൽ, ഇത്തവണ വിൽപന ഉയർന്നു. 12,434 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിലിറങ്ങിയത്. 2025 മാർച്ചിൽ വിറ്റത് 8,105 ഇവികളായിരുന്നു. ഇത്തവണ 53.4 ശതമാനം വർധിച്ചു. ഇക്കൊല്ലം ഫെബ്രുവരിയിൽ വിൽപന 9,758 ഇലക്ട്രിക് വാഹനങ്ങളായിരുന്നു. മാർച്ചിൽ വിൽപന 27 ശതമാനം കൂടി.
2026ലെ ആദ്യ രണ്ടു മാസങ്ങളെ അപേക്ഷിച്ച് മാർച്ചിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപന കുറഞ്ഞിട്ടുമുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഏഴായിരത്തിന് പുറത്ത് ഡീസല്‍ വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. മാര്‍ച്ചിൽ ഇത് 6,727 ആയി കുറഞ്ഞു. പെട്രോൾ കാറുകളുടെ വിൽപന ഫെബ്രുവരി, മാർച്ച് മാസങ്ങളിലും കുറഞ്ഞതായി കണക്ക് പറയുന്നു. ജനുവരിയിൽ 70,000ത്തോളം വാഹനങ്ങളാണ് നിരത്തിലെത്തിയത്. തുടര്‍ന്നുള്ള രണ്ടു മാസങ്ങളില്‍ ഇത് 60,000ത്തിലേക്ക് താഴ്ന്നു. ജി.എസ്‍.ടി ഇളവിന്‍റെ നേട്ടം കുറഞ്ഞതും ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം കൂടിയതുമാണ് ഇതിന് കാരണം.
ഇലക്ട്രിക് വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്ന സബ്‍സിഡി മാർച്ചിൽ അവസാനിക്കുമെന്നതും വിൽപന കൂടാൻ കാരണമായി. എന്നാൽ പി.എം.ഇ ഡ്രൈവ് വഴിയുള്ള സബ്സിഡി ജൂലൈ 31 വരെ നീട്ടി. വാഹനങ്ങളുടെ മലിനീകരണ ചട്ടങ്ങൾ പാലിക്കാൻ കമ്പനികൾ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിച്ചതും കാരണമായി. വിപണിയില്‍ കൂടുതൽ മോഡലുകൾ ലഭ്യമായത്, ചാർജിങ് സൗകര്യങ്ങൾ വർധിച്ചത്, സർക്കാർ നയങ്ങൾ എന്നിവയും റെക്കോര്‍ഡ് വിൽപനയിലെത്താൻ സഹായിച്ചു. പുതിയ സാമ്പത്തിക വർഷത്തിലും ഇലക്ട്രിക് വാഹന വിപണി മികച്ച വിൽപന നേടുമെന്നാണ് വിദഗ്‍ധർ പറയുന്നത്.





